'പൊതുവികാരം മമ്മൂട്ടിയും മോഹന്‍ലാലും ആലോചിക്കട്ടെ' ; അമ്മയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത് അമ്മ തീരുമാനം പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു
'പൊതുവികാരം മമ്മൂട്ടിയും മോഹന്‍ലാലും ആലോചിക്കട്ടെ' ; അമ്മയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം : ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയിലുണ്ടായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം ഇടപെടേണ്ടതില്ലെന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍. അമ്മ ഭാരവാഹികളുടെ മനോധര്‍മ്മമനുസരിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത് അമ്മ തീരുമാനം പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഓരോ വിഭാഗവും ബന്ധപ്പെട്ടവര്‍ പൊതുവില്‍ ധാരണയിലെത്തുന്നത് നന്നായിരിക്കും. ഇടതുജനപ്രതിനിധികളുടെ നിലപാട് അവരാണ് വ്യക്തമാക്കേണ്ടത്. അമ്മയുടെ തീരുമാനത്തിനെതിരെ പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് പുനഃപരിശോധിക്കണോയെന്ന് മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം ചേര്‍ന്ന് ആലോചിച്ചു നോക്കട്ടെ. പ്രഗത്ഭന്മാരായ പ്രതിഭകളാണല്ലോ അവരൊക്കെ എന്നും മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. 

അതിനിടെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഇടതു ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്.ഇടത് ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലനില്‍ക്കുന്നതാണ് ഇടത് നിലപാടെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു

ഇത്തരം നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നവരാവണം അമ്മയിലെ ജനപ്രതിനികളും.ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബൃന്ദയുടെ വിശദീകരണം. മലയാള സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ളപൂശുന്ന നടപടിയാണ്. തീരുമാനം പുനഃപരിശോധിക്കണം. പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ബൃന്ദ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com