ആനവണ്ടി ഏതെങ്കിലും ഹോട്ടലില്‍ നിര്‍ത്തില്ല;യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ ഇനി 'ഫുഡ് സ്റ്റോപ്പുകള്‍'

ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ തിരഞ്ഞെടുത്ത് ധാരണയിലെത്തിയ ശേഷം ഭക്ഷണത്തിനായി അവിടെ മാത്രം നിര്‍ത്താനാണ് 'ഫുഡ് സ്റ്റോപ്'പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്ക
ആനവണ്ടി ഏതെങ്കിലും ഹോട്ടലില്‍ നിര്‍ത്തില്ല;യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ ഇനി 'ഫുഡ് സ്റ്റോപ്പുകള്‍'

കൊച്ചി:  ദീര്‍ഘദൂരയാത്രകളില്‍ ഭക്ഷണത്തിന്റെ കാര്യമോര്‍ത്ത് ഇനി കെഎസ്ആര്‍ടിസി യാത്രക്കാര്‍ പേടിക്കണ്ട. ഏതെങ്കിലുമൊരു ഹോട്ടലിന് മുമ്പില്‍ കൊണ്ട് നിര്‍ത്തി, അത്ര ടേസ്റ്റില്ലാത്ത ഭക്ഷണം കഴിച്ച് യാത്ര തുടരുന്ന ആ പതിവ് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുകയാണ്. ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ തിരഞ്ഞെടുത്ത് ധാരണയിലെത്തിയ ശേഷം ഭക്ഷണത്തിനായി അവിടെ മാത്രം നിര്‍ത്താനാണ് 'ഫുഡ് സ്റ്റോപ്'പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. 

ഓരോ പ്രദേശത്തു കൂടെയും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ കടന്നുപോകുന്ന സമയം ആദ്യം കണക്കിലെടുക്കും.അതിന് ശേഷം ഓപണ്‍ ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം. 'ഫുഡ് സ്റ്റോപ്' പദ്ധതിയില്‍ അംഗമാകുന്നതിനായി ഹോട്ടലുകള്‍ കെഎസ്ആര്‍ടിസിയില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ അനധികൃത കമ്മീഷന്‍ കൈപ്പറ്റുന്ന രീതിക്കും അവസാനമാകുമെന്ന് തച്ചങ്കരി പറഞ്ഞു. മോശം ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നുവെന്ന യാത്രക്കാരുടെ ദീര്‍ഘനാളത്തെ പരാതിക്ക് ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

2,200 സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സംസ്ഥാനത്ത് നിലവില്‍ ദീര്‍ഘദൂരസര്‍വ്വീസ് നടത്തുന്നത്. ഒരു ഹോട്ടലില്‍ നിന്നും മുന്നൂറ് രൂപയെന്ന നിലയില്‍ കിട്ടിയാല്‍ പോലും 6.6 ലക്ഷം രൂപ കുറഞ്ഞത് വരുമാനം ഉണ്ടാക്കാനാവുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഡി വ്യക്തമാക്കി.ഒരു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com