സിപിഐയില്‍ പൊട്ടിത്തെറി; വേട്ടയാടല്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ.ഇ ഇസ്മായില്‍

തനിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍
സിപിഐയില്‍ പൊട്ടിത്തെറി; വേട്ടയാടല്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ.ഇ ഇസ്മായില്‍

മലപ്പുറം: തനിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കാണ് പരാതി നല്‍കിയത്. തന്നെ ഒറ്റപ്പെടുത്തി വേട്ടയായുടകയാണെന്നും ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് നല്‍കിയ കത്തില്‍ ഇസ്മായില്‍ പറയുന്നു. 

കണ്‍ട്രോള്‍ കമ്മീഷന് ലഭിച്ച പരാതി അതേപടി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമായെന്ന് ഇസ്മായില്‍ കത്തില്‍ പറയുന്നു. ഇതോടെ രഹസ്യമായി നിലനിന്ന സിപിഐയിലെ വിഭാഗിയത പരസ്യമായിരിക്കുകയാണ്. കാനം രാജേന്ദ്രന്‍ ഇസ്മായിലിനെ വര്‍ഷങ്ങളായി ഒതുക്കാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ച് ഇസ്മായില്‍ പക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഉറപ്പു നല്‍കിയതായി ഇസ്മായില്‍ പക്ഷം പറഞ്ഞു. 

എന്നാല്‍ ഇസ്മായിലിന്റെ കത്തിനെക്കുറിച്ച് സുധാകര്‍ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കണ്‍ട്രോള്‍േ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. 

കെ.ഇ ഇസ്മായിലിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും ആര്‍ഭാടജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ ആഡംബിര ജീവിതത്തില്‍ താമസിച്ചത് ശരിയായില്ല. സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പിഴവുകളാണ് ഇസ്മായില്‍ നടത്തുന്നത്. 

യുഎഇയിലെ അഡംബര താമസത്തെപ്പറ്റിയുള്ള പരാതിയിലെ ആക്ഷേപത്തിന് കെ.ഇ ഇസ്മയില്‍ നല്‍കിയ വിശദീകരണം, ആ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ ഒരു സുഹൃത്താണു നിര്‍വഹിച്ചത് എന്നാണ്. ആരുടെ ചെലവിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരം ആഡംബര ജീവിതം പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന കണ്ട്രോള്‍ കമ്മിഷന് പാര്‍ട്ടി നേതാവിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നിരക്കാത്ത ചില പ്രവൃത്തികള്‍ കെ.ഇ ഇസ്മയിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ബോധ്യപ്പെട്ടു. കെ.ഇ ഇസ്മയിലിന്റെ വിദേശയാത്രയെയും ഫണ്ട് പരിവിനെയും സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ ഒന്നും പാര്‍ട്ടി സംസ്ഥാന സെന്ററില്‍നിന്ന് ലഭിക്കാത്തതിനാല്‍ അവ സംബന്ധിച്ച് ഒന്നും പറയാന്‍ കണ്ട്രോള്‍ കമ്മിഷന് കഴിയാതെ പോയി. പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com