പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പതിനഞ്ചുകാരി മുത്തശ്ശിയുടെ വീടിനു മുകളിലെ തട്ടിൻപുറത്ത് ഒളിച്ചു കഴിഞ്ഞു ; കേസിൽ മൂന്നുപേർ പിടിയിൽ 

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ കണ്ടെത്തിയത്
പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പതിനഞ്ചുകാരി മുത്തശ്ശിയുടെ വീടിനു മുകളിലെ തട്ടിൻപുറത്ത് ഒളിച്ചു കഴിഞ്ഞു ; കേസിൽ മൂന്നുപേർ പിടിയിൽ 

ആലക്കോട്: പീഡനത്തിൽ നിന്നും രക്ഷ നേടാൻ പതിനഞ്ചുകാരി മുത്തശ്ശിയുടെ വീടിനു മുകളിലെ തട്ടിൻപുറത്ത് ഒളിച്ചു കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ കണ്ടെത്തിയത്. മുത്തശ്ശി അറിയാതെ പെൺകുട്ടി വീട്ടിനുള്ളില്‍ കടന്ന് തട്ടിന്‍പുറത്ത് കയറി ചാക്കുവിരിച്ച് കിടക്കുകയായിരുന്നു. മുത്തശ്ശി പുറത്തുപോകുമ്പോള്‍ താഴെയിറങ്ങി പ്രാഥമികാവശ്യങ്ങള്‍ നടത്തുകയും ഭക്ഷണമെടുത്തു കഴിക്കുകയുമായിരുന്നു. 

യാദൃച്ഛികമായി പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കണ്ട മുത്തശ്ശി അയല്‍ക്കാരെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. അഞ്ചുപേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിനോട് മൊഴി നൽകിയതെന്നാണ് സൂചന. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധൻ ഉൾപ്പെടെ മൂന്നുപേരെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. 

തേര്‍ത്തല്ലിക്കടുത്ത പെരുവട്ടത്തെ കണ്ണംവെള്ളി കുഞ്ഞിരാമന്‍ (71), മുക്കട ഒറ്റപ്ലാക്കല്‍ മനു തോമസ് (31), മുകാലയില്‍ നിധിന്‍ ജോസഫ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരില്‍ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. കുഞ്ഞിരാമന്റെ പേരില്‍ ബലാത്സംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് തിരയുന്നുണ്ട്. 

മുത്തശ്ശിയുടെ വീട്ടില്‍വെച്ച് പരിചയപ്പെട്ട നിധിനും മനുവുമാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇത് കണ്ട കുഞ്ഞിരാമൻ, ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ആലക്കോട് സി ഐ ഇ പി സുരേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com