തന്നെ അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കള്‍; ഇവരെ നാളെ പാര്‍ട്ടി തിരിച്ചറിയും; ആഞ്ഞടിച്ച് കെ.ഇ ഇസ്മായില്‍

കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന് നന്ദി
തന്നെ അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കള്‍; ഇവരെ നാളെ പാര്‍ട്ടി തിരിച്ചറിയും; ആഞ്ഞടിച്ച് കെ.ഇ ഇസ്മായില്‍

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ ആഞ്ഞടിച്ച് ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍. തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കളാണെന്ന് സമ്മേളനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന് നന്ദി. താത്ക്കാലിക നേട്ടത്തിന് ചിലര്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നു.ഇവരെ പാര്‍ട്ടി പിന്നീട് തിരിച്ചറിയും. പാര്‍ട്ടിയെ ദുരുപയോദം ചെയ്യാന്‍ ആരേയും അനുവദിക്കില്ല. ആര് വിചാരിച്ചാലും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

മൂല്യങ്ങളില്‍ അടിയുറച്ച് മുന്നോട്ടുപോകുന്നയാളാണ് താനെന്നും ഒന്നിനേയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കെ.ഇ ഇസ്മായില്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലയെന്നുമുള്ള കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ വലിയ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന വിഭാഗിയത സകല മറയും നീക്കി പുറത്തുവന്നത്. 

ചര്‍ച്ചയില്‍ പങ്കെടുത്ത ഒമ്പത് ജില്ലകളിലെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് എതിരെ രംഗത്ത് വരികയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. 

കാനമാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനം വിരുദ്ധ പക്ഷത്തിലെ പ്രമുഖനായ സി.ദിവാകരനെ മത്സരിപ്പിക്കാനും ഇസ്മായില്‍ പക്ഷം ശ്രമിച്ചു. എന്നാല്‍ പാര്‍ട്ടി ഐക്യമാണ് വലുത് എന്ന് പറഞ്ഞ് ദിവാകരന്‍ പിന്‍മാറുകയായിരുന്നു. സംസ്ഥാന സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന ജില്ലാ കൗണ്‍സിലുകളുടെ ഗ്രൂപ്പ് ചര്‍ച്ചകളില്‍  തെരഞ്ഞെടുപ്പു നടക്കുകയും വാക്കേറ്റങ്ങളുണ്ടാകുകയും ചെയ്തിരുന്നു.ഇരുപക്ഷത്തമുള്ള പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com