കൊച്ചി : അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ഖിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ നിന്നാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ പണവുമായി ബിഎസ്എഫ് ജവാന്‍ പത്തനംതിട്ട സ്വദേശി ജിബു ടി മാത്യു അറസ്റ്റിലായ സംഭവത്തിലെ മുഖ്യപ്രതിയാണ് ബിഷു ഷെയ്ഖ്.
ജിബുവിന് പണം നല്‍കിയത് ബിഷു ഷെയ്ഖ് ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 47 ലക്ഷം രൂപയുമായാണ് ജിബുവിനെ സിബിഐ ആലപ്പുഴയിൽ നിന്നും പിടികൂടിയത്. ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ അതിർത്തി രാജ്യങ്ങളിലേക്ക് പണം കടത്തുന്ന കള്ളക്കടത്തുകാര്‍ക്കു ജിബു നിരന്തര സഹായം ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതിഫലമായിരുന്നു പിടികൂടിയ 45 ലക്ഷം രൂപയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. പിടിയിലായ ബിഷു ഷെയ്ഖിനെ സിബിഐ ഉദ്യോഗസ്ഥർ വൈകീട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കും.
കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ.സംഘമാണ് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ജിബു മാത്യുവിനെ പിടികൂടിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ബിഎസ്‌എഫ് കമാന്‍ഡറായ ജിബു ഡി.മാത്യുവിനെ കസ്റ്റഡിയിലെടുത്തത്. ട്രോളി ബാഗിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലാണ് പ്രതി പണം സൂക്ഷിച്ചിരുന്നത്. അതിര്‍ത്തിയില്‍ കള്ളക്കടത്തുകാര്‍ക്കു സഹായങ്ങള്‍ ചെയ്തതിലൂടെ ലഭിച്ചതാണ് ഇത്രയും തുകയെന്നും ചോദ്യം ചെയ്യലില്‍ പുറത്തുവന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ