ആയുധം എടുക്കാൻ പറഞ്ഞിട്ടില്ല; പറഞ്ഞത് ചെറുപ്പക്കാരെ സംരക്ഷിക്കണമെന്നാണ് : കെ സുധാകരൻ
By സമകാലിക മലയാളം ഡെസ്ക് | Published: 08th March 2018 07:20 PM |
Last Updated: 08th March 2018 07:20 PM | A+A A- |

തിരുവനന്തപുരം: പഴയ ഗാന്ധിയൻ സമരപാത വെടിഞ്ഞ് സി.പി.എമ്മിന്റെ ശൈലി സ്വീകരിക്കണമെന്ന പ്രസ്‌താവനയിൽ കൂടുതൽ വ്യക്തതയുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ രംഗത്തെത്തി. സി.പി.എമ്മിനെപ്പോലെ ആയുധമെടുക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. പകരം പാർട്ടിയിൽ ചേരുന്ന ചെറുപ്പക്കാരെ സംരക്ഷിക്കണമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ദിരാഭവനിൽ ഇന്നലെ ചേർന്ന കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നടത്തിയ നിരാഹാര സമരം മുൻകൂട്ടി അറിയിക്കാതെ നിറുത്തേണ്ടി വന്നതാണ് സുധാകരനെ ക്ഷുഭിതനാക്കിയത്. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കും വരെ സമരം തുടരേണ്ടതായിരുന്നു. ഉമ്മൻചാണ്ടി എത്തി സമരം അവസാനിപ്പിച്ചു. ഗാന്ധിയൻ സമരമാർഗം നല്ലതാണെങ്കിലും അത് തുടർന്നാൽ കേരളത്തിലെ കോൺഗ്രസിന് ത്രിപുരയിലേക്കുള്ള ദൂരം കുറയും. യുവാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയതാണ് ത്രിപുരയിലെ തകർച്ചയ്ക്ക് കാരണം. കണ്ണൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെയും സംരക്ഷിക്കാൻ പറ്റാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ഇപ്പോൾ തന്നെ ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു.