ശബരിമല പാത്രം അഴിമതി:  വി എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹോദരന്‍ വിഎസ് ജയകുമാറിന് സസ്‌പെന്‍ഷന്‍

ശബരിമലയില്‍ പാത്രംവാങ്ങിയതില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവത്തില്‍ മുന്‍ ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ശബരിമല പാത്രം അഴിമതി:  വി എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹോദരന്‍ വിഎസ് ജയകുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:  ശബരിമലയില്‍ പാത്രംവാങ്ങിയതില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവത്തില്‍ മുന്‍ ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാര്‍ എംഎല്‍എയുടെ സഹോദരനാണ് ജയകുമാര്‍. ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ 1.87 കോടിയുടെ അഴിമതി ജയകുമാര്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അഴിമതിയെപ്പറ്റി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ കാലത്താണ് ജയകുമാറിനെതിരെയുളള അഴിമതി പുറത്തുവന്നത്. അഴിമതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അടക്കമുള്ള സംഘടനകള്‍  നടപടി വേണമെന്ന ആവശ്യം ഉയര്‍ത്തി. ജയകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് ബോര്‍ഡംഗമായ കെ രാഘവനും ബോര്‍ഡ് യോഗങ്ങളില്‍ ആവശ്യം ഉന്നയിച്ചു. എ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ബോര്‍ഡ് ചുമതലയേറ്റതോടെയാണ്  അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങിയത്.

ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെ 1.87 കോടി രൂപയുടെ പാത്രങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.  2013-14 കാലയളവില്‍ മണ്ഡലമകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച പാത്രം ഇടപാടിലാണ് ക്രമക്കേട് നടന്നത്. കരുനാഗപ്പള്ളിയിലെയും തിരുവനന്തപുരത്തെയും ചില സ്ഥാപനങ്ങളുടെ പേരിലുള്ള ബില്‍ ഹാജരാക്കി തുക തട്ടിയെടുത്തുവെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com