'അമാനുഷര്‍ക്കു മാത്രം പുലര്‍ത്താന്‍ കഴിയുന്ന ഉന്നതമായ അച്ചടക്കബോധമായിരുന്നു ഈ ജാഥയുടെ ഏറ്റവും വലിയ കരുത്ത്'

ടാങ്കര്‍ ലോറികളില്‍ നിന്ന് ബോട്ടിലുകളിലേയ്ക്കു വെള്ളം പകരുമ്പോഴും പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമ്പോഴുമൊക്കെ ഒരു വിപ്ലവസംഘടനയ്ക്കു മാത്രം സ്വായത്തമായ അച്ചടക്കം ദൃശ്യമാണ്
'അമാനുഷര്‍ക്കു മാത്രം പുലര്‍ത്താന്‍ കഴിയുന്ന ഉന്നതമായ അച്ചടക്കബോധമായിരുന്നു ഈ ജാഥയുടെ ഏറ്റവും വലിയ കരുത്ത്'

കൊച്ചി: സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും ജനപിന്തുണയുടെയും കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ജനകീയവിസ്മയമായിരുന്നു കിസാന്‍ സഭ സംഘടിപ്പിച്ച ലോങ്മാര്‍ച്ചെന്ന് മന്ത്രി തോമസ് ഐസക്. പദയാത്രകള്‍ പലതും രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും അച്ചടക്കവും ആസൂത്രണവും ഇതുപോലെ സമന്വയിച്ച മറ്റൊരു പ്രക്ഷോഭമില്ല. സിപിഎമ്മിന്റെയോ ബഹുജനസംഘടനകളുടെയോ അനുകൂലികളല്ലാത്തവര്‍ പോലും ആവേശത്തോടെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മഹാരാഷ്ട്രയിലെ ഐതിഹാസികമായ ക!ര്‍ഷകസമരം വിജയത്തിലെത്തി. കിസാന്‍ സഭ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. വായ്പ എഴുതിത്തള്ളല്‍ നടപ്പിലാക്കുക, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുക,'പിങ്ക് ബോള്‍ വേം' ബാധമൂലം നഷ്ടത്തിലായ പരുത്തി കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക, കടുത്ത മഞ്ഞും കാലംതെറ്റി പെയ്ത മഴയും മൂലമുണ്ടായ കഷ്ടതകള്‍ക്ക് പരിഹാരമായി എക്കറിന് 40000 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കുക,വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക ഭൂമിയില്‍ കടന്നുകയറുന്നത് അവസാനിപ്പിക്കുക,വനഭൂമി കൈകാര്യം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വനത്തില്‍ നിന്നു തന്നെ സ്ഥലം അനുവദിക്കുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സ!ര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കിസാന്‍ സഭ തീരുമാനിച്ചത്.

സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും ജനപിന്തുണയുടെയും കാര്യത്തില്‍ അക്ഷരാ!ര്‍ത്ഥത്തില്‍ ജനകീയവിസ്മയമായിരുന്നു ലോങ്മാര്‍ച്ച്. പദയാത്രകള്‍ പലതും രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും അച്ചടക്കവും ആസൂത്രണവും ഇതുപോലെ സമന്വയിച്ച മറ്റൊരു പ്രക്ഷോഭമില്ല. സിപിഎമ്മിന്റെയോ ബഹുജനസംഘടനകളുടെയോ അനുകൂലികളല്ലാത്തവര്‍ പോലും ആവേശത്തോടെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണത്.

പരമദരിദ്രരായ മനുഷ്യരാണ് നിലനില്‍പ്പിനുവേണ്ടിയുള്ള അന്തിമസമരത്തിന്റെ പ്രഖ്യാപനവുമായി ഇരുനൂറിലേറെ കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചത്. അവരുടെ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക കൃത്യങ്ങള്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഒക്കെ എങ്ങനെ ഒരുക്കിയെന്ന് ആലോചിക്കുമ്പോഴാണ് ലോങ്മാര്‍ച്ചിന്റെ സംഘാടകര്‍ നമുക്കൊരു വിസ്മയമായി മാറുന്നത്. ഒപ്പം, മറ്റൊന്നു കൂടി നാം തിരിച്ചറിയുന്നു. പിന്നിട്ട വഴികളിലുടനീളം ഈ മാര്‍ച്ചിനും അതിലുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയും പിന്തുണയും. നഗരങ്ങളും നാട്ടിന്‍പുറങ്ങളും ഒരുപോലെ ജാഥാംഗങ്ങളെ ഏറ്റുവാങ്ങി. അവര്‍ക്കു ഭക്ഷണവും കുടിവെള്ളവും മറ്റു സൌകര്യങ്ങളും ഒരുക്കുന്ന ചുമതല റെസിഡന്‍സ് അസോസിയേഷനുകള്‍ ഏറ്റെടുത്തു. അടുക്കളയും ഭക്ഷണശാലയും ജാഥയ്‌ക്കൊപ്പം നീങ്ങിയിരുന്നു.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന ചപ്പാത്തിയും മറ്റും ഒന്നാം ദിവസം പിന്നിടുമ്പോഴേയ്ക്കും തീര്‍ന്നു. വിശ്രമകേന്ദ്രങ്ങളിലെ സംഘാടകര്‍ മുന്‍കൈയെടുത്ത് ഭക്ഷണം തയ്യാറാക്കിയിരുന്നു. പക്ഷേ, ബഹുജനബാഹുല്യം മൂലം ഇതും അപര്യാപ്തമായിരുന്നു. മാര്‍ച്ച് വിജയകരമായി മുന്നേറിയതിന്റെ പിന്നിലെ രഹസ്യം ജാഥ ജനങ്ങളുടെ അനുഭാവവും പിന്തുണയുമായിരുന്നു. ജാഥാ നേതാക്കളില്‍ ഒരാളായി വിജു കൃഷ്ണന്‍ എന്നോടു പറഞ്ഞത് ഗ്രാമങ്ങളില്‍ നിന്ന് ഭക്ഷണം പാചകം ചെയ്ത് വിശ്രമകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നു എന്നാണ്. ജാഥയുടെ അവസാനദിവസം മുംബെ നഗരത്തില്‍ റെസിഡന്‍സ് അസോസിയേഷനുകളും മറ്റു സംഘടനകളും ജാഥക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റും നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പക്ഷേ, നാട്ടിന്‍പുറത്ത് ഇത്തരം ഐക്യദാര്‍ഢ്യം കൂടുതല്‍ പ്രകടമായിരുന്നു. ചുരുക്കത്തില്‍ ജാഥാവിജയം അടിവരയിടുന്നത് ഈ ജനകീയ പിന്തുണയാണ്.

ജാഥയിലുടനീളം അംഗങ്ങള്‍ പുലര്‍ത്തുന്ന അച്ചടക്കത്തിനു മുന്നില്‍ വിസ്മയസ്തംബ്ധമാവുകയാണ് ബാഹ്യ സമൂഹം. ജീവിതം വഴിമുട്ടിയവരാണ് തെരുവില്‍ ഒരു മഹാപ്രവാഹമായി നീങ്ങിയത്. ദുസഹമായ ചൂട്. പ്രതീക്ഷവറ്റിയ ജീവിതം. പക്ഷേ, ഒരിക്കല്‍പ്പോലും മാര്‍ച്ച് അക്രമാസക്തമായില്ല. മഹാ ജനപ്രവാഹത്തിന്റെ ആള്‍ക്കൂട്ടക്കരുത്തില്‍ ആവേശഭരിതനായി ഏതെങ്കിലുമൊരു ജാഥാംഗം എന്തെങ്കിലുമൊരു അക്രമത്തിനു തുനിഞ്ഞതിന്റെ ലാഞ്ചനപോലും എവിടെയും റിപ്പോര്‍ട്ടു ചെയ്തില്ല. അമാനുഷര്‍ക്കു മാത്രം പുലര്‍ത്താന്‍ കഴിയുന്ന ഉന്നതമായ അച്ചടക്കബോധമായിരുന്നു ഈ ജാഥയുടെ ഏറ്റവും വലിയ കരുത്ത്. ടാങ്കര്‍ ലോറികളില്‍ നിന്ന് ബോട്ടിലുകളിലേയ്ക്കു വെള്ളം പകരുമ്പോഴും പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമ്പോഴുമൊക്കെ ഒരു വിപ്ലവസംഘടനയ്ക്കു മാത്രം സ്വായത്തമായ അച്ചടക്കം ദൃശ്യമാണ്.

ഇത് സമരത്തിന്റെ അവസാനം വരെ ഓരോ ഘട്ടത്തിലും തെളിഞ്ഞു. മുപ്പതു കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം ഏതാനും മണിക്കൂര്‍ നേരം വിശ്രമിച്ച് രാത്രി തന്നെ സിയോണ്‍ മൈതാനത്തു നിന്ന് ആസാദി മൈതാനത്തിലേയ്ക്ക് ജാഥ യാത്ര തുടര്‍ന്നു. അതിനു നല്‍കിയ വിശദീകരണം, ഏതൊരാളെയാണ് അനുഭാവിയല്ലാതാക്കി മാറ്റുക? തീരുമാനിച്ചതു പ്രകാരം രാവിലെ നടന്നാല്‍ ട്രാഫിക് കുരുക്കുകളില്‍ പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷ അവതാളത്തിലാകും എന്ന തിരിച്ചറിവാണ് ഇത്ര വലിയ പരിപാടിയില്‍ മാറ്റം വരുത്താന്‍ ഇടയാക്കിയത്. ഏതു സമരവും ജനങ്ങള്‍ക്കും ചില അസൗകര്യങ്ങള്‍ ഉണ്ടാക്കും. പക്ഷേ, ബഹുജനങ്ങളെ ഒപ്പം അണിനിരത്തിക്കൊണ്ടു മാത്രമേ അന്തിമവിജയം സാധ്യമാകൂ. ഭരണവര്‍ഗമാണ് ശത്രുക്കള്‍, ജനങ്ങളല്ല എന്ന ലോങ്മാര്‍ച്ചിന്റെ നിലപാട് വ്യാപകമായി പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതിനു കാരണം ഈ നിലപാടാണ്.

സമരം രാഷ്ട്രീയമായും വന്‍ വിജയമായിരുന്നു. ഭരണമുന്നണിയില്‍ത്തന്നെ സമരാനുഭാവം വളര്‍ന്നു. ബിജെപിയുടെ സഖ്യകക്ഷികള്‍ തന്നെ സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തിറങ്ങി. ഈ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പ് അനിവാര്യമായി മാറിയത്. ഫഡ്‌നാവിസ് സര്‍ക്കാരിനു മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അതിനുകാരണം സമരവും മുദ്രാവാക്യവും നേടിയ അത്ഭുതകരമായ പൊതുസ്വീകാര്യതയാണ്. ഈ വമ്പിച്ച ജനപിന്തുണയ്ക്കു മുന്നിലാണ് സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നത്. ആ പൊതുസ്വീകാര്യതയ്ക്കു കാരണമോ, ലോങ്മാര്‍ച്ചു ചെയ്ത സഖാക്കളുടെ ത്യാഗവും ദൃഢനിശ്ചയവും അച്ചടക്കവുമാണ്. ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതിഹാസമായി മാറിയ ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍ സഭയുടെയും പാര്‍ടിയുടെയും സഖാക്കള്‍ക്ക് അഭിവാദ്യങ്ങളെന്നും തോമസ് ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com