കോഴിക്കോട്: തന്‍റെ പേരിൽ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. രാഹുൽ ഈശ്വറിന് എതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേർന്ന് പ്രവർത്തിച്ചു. താൻ കാണാൻ ആഗ്രഹിക്കാത്തവരെ കാണാൻ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേർത്തു.
എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തിൽ ഉറച്ച് നിൽക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നൽകിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വർഷമാണ് നഷ്ടമായത്. മാതാപിതാക്കൾ മോശമായി പെരുമാറിയപ്പോൾ മാത്രമാണ് അവരിൽ നിന്ന് മാറി നിന്നത്. തന്‍റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദൻ, ഗോപാൽ മേനോൻ, വർഷ ബഷീർ തുടങ്ങിയവർ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.
വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികൾ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവർ. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരെ അവർ ചിത്രീകരിച്ചു.കൗൺസിലിങ്ങിെൻറ പേരിൽ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധർമം പഠിപ്പിക്കാൻ എത്തിയവർക്ക് മുന്നിൽ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവർ ആരോപിച്ചു. ഇനിയാർക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ