വിചാരണ വൈകിപ്പിക്കാനാകില്ല; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു
വിചാരണ വൈകിപ്പിക്കാനാകില്ല; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നടപടികൾ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹർജി പരി​ഗണിക്കുമ്പോഴാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ വിചാരണ വൈകിപ്പിക്കാൻ താൽപ്പര്യമില്ല. ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

കേസിൽ അന്വേഷണസംഘം സമർപ്പിച്ച നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തനിക്ക് നൽകിയിട്ടില്ലെന്ന് ദിലീപ് കോടതിയിൽ ബോധിപ്പിച്ചു. ദൃശ്യങ്ങൾ മാത്രമല്ല, പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകളും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്ന് ദിലീപ് വ്യക്തമാക്കി. തുടർന്നാണ് നിലപാട് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഹർജി ഈ മാസം 21 ന് വീണ്ടും പരി​ഗണിക്കും. 

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇരയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി കോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് അങ്കമാലി കോടതി വിധിക്കെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 

കേസില്‍ 14 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിലീപ് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com