തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കാൻ ഇടത് മുന്നണി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി സ്ഥാനാർത്ഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാൻ 2006ൽ കോൺഗ്രസിലെ പി.സി.വിഷ്‌ണുനാഥിനെതിരെ മത്സരിച്ച് തോറ്റിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സജിയുടെ സ്ഥാനാർത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടൽ. നേരത്തെ, സജി ചെറിയാന്റെ പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി സമ്മതം മൂളിയതോടെയാണ് സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.
ചെങ്ങന്നൂർ എം.എൽ.എയായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിലെ ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി നേതാവ് അഡ്വ.ശ്രീധരൻ പിള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായും മത്സരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ