കോഴിക്കോട് : മെട്രോ മാൻ ഇ. ശ്രീധരനെ തിരികെ വിളിക്കണമെന്നും, ലൈറ്റ് മെട്രോ പദ്ധതി നിർമ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ബഹുജന പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി വൈകീട്ട് വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുള്ള ബഹുജന കണ്‍വെന്‍ഷന്‍ കോഴിക്കോട് നടക്കും. ഐഎംഎ ഹാളില്‍ നടക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.
നഗരത്തിലെ വിവിധ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സമരം തുടങ്ങാനാണ് നീക്കം. ഡോക്ടര്‍ എം.ജി.എസ് നാരായണനെ പോലുള്ള പൊതുസമ്മതരെ സമരത്തിന്റെ മുന്‍നിരയിലെത്തിക്കാനും നീക്കങ്ങള്‍ സജീവമാണ്. ലൈറ്റ്മെട്രോയുടെ ഭാഗമായുള്ള പന്നിയങ്കര മേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കി ഇ ശ്രീധരനും ഡിഎംആർസിയും നഗരത്തിന്റെ ആദരവ് നേടിയിരുന്നു. എന്നാൽ പദ്ധതിയിൽ സർക്കാർ മെല്ലെപ്പോക്ക് തുടർന്നതിൽ പ്രതിഷേധിച്ച് ഡിഎംആർസി ഫര്‍ണീച്ചറുകളടക്കമുള്ള സാധനങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റ് കോഴിക്കോട്ടെ ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു.
മുഖ്യമന്ത്രി കാണാൻ പോലും കൂട്ടാക്കിയില്ലെന്നും, പദ്ധതിയിൽ നിന്ന് ഡിഎംആർസി പിന്മാറുകയാണെന്നും പിന്നീട് ഇ ശ്രീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി പദ്ധതിക്കായി കേരളത്തിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംആർസി പിന്മാറിയതിന് പിന്നാലെ, ഏതാനും അദാനി അടക്കം ഏതാനും സ്വകാര്യ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ