കീഴാറ്റൂര്‍ സമരപ്പന്തല്‍ കത്തിച്ചത് സിപിഎം അല്ല; മണ്ണെണ്ണ കുപ്പിയും കയ്യിലേന്തി നിന്നത് സമരക്കാരാണ്:  പി ജയരാജന്‍

നാടാകെ വികസനത്തിന് കൊതിക്കുമ്പോള്‍ ജമാഅത്തെഇസ്‌ളാമിക്കാരും തീവ്രവാദ സംഘടനകളും ആര്‍ എസ് എസുകാരുമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്
കീഴാറ്റൂര്‍ സമരപ്പന്തല്‍ കത്തിച്ചത് സിപിഎം അല്ല; മണ്ണെണ്ണ കുപ്പിയും കയ്യിലേന്തി നിന്നത് സമരക്കാരാണ്:  പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്.സര്‍വ്വേ നടത്തിയാല്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തി നിന്നത് സമരക്കാരാണ്.രാവിലെ മുതല്‍ തന്നെ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ടതും അവരായിരുന്നു.സര്‍വ്വേ നടത്താനെത്തിയവരും പോലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അതെന്നും പി ജയരാജന്‍ പറഞ്ഞു.

നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പോലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണ് സംഘര്‍ഷം ഒഴിവായത്.തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.പുറത്ത് നിന്ന് വന്നവര്‍ ഉള്‍പ്പടെ ആകെ 36 പേരാണ് ഉണ്ടായിരുന്നത്.അതില്‍ 3 പേര്‍ മാത്രമാണ് ഭൂവുടമകള്‍.കീഴാറ്റൂരിലെ ജനങ്ങള്‍ വികസന വിരുദ്ധരല്ല.നാടാകെ വികസനത്തിന് കൊതിക്കുമ്പോള്‍ ജമാഅത്തെ
ഇസ്‌ളാമിക്കാരും തീവ്രവാദ സംഘടനകളും ആര്‍ എസ് എസുകാരുമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്.ജനങ്ങളില്‍ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം.അത് കീഴാറ്റൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയത്.സമരത്തിനെതിരെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ജനങ്ങളെ അണിനിറത്തുകയാണ് സിപിഎം ചെയ്തത്.

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്.വികസനപ്രശ്‌നങ്ങളില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും പാര്‍ട്ടിയും നടത്തുന്നത്.കേരളത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്.

കീഴാറ്റൂരില്‍ സര്‍വേ നടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന സമരക്കാരുടെ വെല്ലുവിളി വീണ്വാക്കായി.പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും സമ്മതപത്രം നല്‍കിക്കഴിഞ്ഞു.4 പേരാണ് ഇനി ബാക്കിയുള്ളത്.ഇത് മറച്ച് വെച്ചുകൊണ്ടാണ് ഇപ്പോള്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍.മറ്റ് സംസ്ഥാനങ്ങളിള്‍ നിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കേരളത്തില്‍ നല്‍കുന്നുണ്ട്.സെന്റിന് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് കീഴാറ്റൂരില്‍ നല്‍കുന്നത്.ഇങ്ങനെ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് കൊണ്ട് കൂടിയാണ് ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയത്.ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.അത് കൊണ്ട് തന്നെ റോഡ് വികസനം പോലുള്ള കാര്യങ്ങളില്‍ പരമാവധി വീടുകള്‍ ഒഴിവാക്കി സ്ഥലമേറ്റെടുക്കുക എന്നതാണ് നിലപാടെന്നും ജയരാജന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com