ജവഹര്‍ മുനവറിന്റെ 'ബത്തക്ക'; മാറിടം തുറന്ന് പെണ്ണുങ്ങള്‍; മറ വേണമെന്ന് ഫെയ്‌സ്ബുക്ക്

ഫാറുഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ ബത്തക്ക പരാമര്‍ശത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ മാറു തുറക്കല്‍ സമരം. 
ജവഹര്‍ മുനവറിന്റെ 'ബത്തക്ക'; മാറിടം തുറന്ന് പെണ്ണുങ്ങള്‍; മറ വേണമെന്ന് ഫെയ്‌സ്ബുക്ക്

ഫാറുഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ ബത്തക്ക പരാമര്‍ശത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ മാറു തുറക്കല്‍ സമരം. തിരുവനന്തപുരം സ്വദേശി ആതിര എസ്.എ  തുടങ്ങിവെച്ച സമരത്തിന് തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി രഹന ഫാത്തിമയും രംഗത്തെത്തി. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ഫെയ്‌സ്ബുക്ക് തടഞ്ഞു. 

തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തിരുന്നത്. 

പലരും പറയുന്ന പോലെ 'മാറു തുറക്കല്‍ സമരം', പഴയ 'മാറു മറയ്ക്കാനുള്ള അവകാശ' പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് ദിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍ വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ 'ചോയ്‌സ്' പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്. 

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ 'അത്ഭുത'ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ'! ദിയ പറയുന്നു. 

വംശീയം, മതപരം, ലിംഗപരം എന്നിങ്ങനെ അനവധി സാമൂഹ്യ വേര്‍തിരുവുകളിലെല്ലാം വ്യക്തിശരീരങ്ങള്‍ക്ക് മേല്‍ അനവധി നിയന്ത്രണങ്ങളും വിലക്കുകളും നിലനില്‍ക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്ത്രീശരീരങ്ങളാണ്. പുരുഷന്റെ ഒരു ഉപഭോഗ വസ്തു മാത്രമായി സ്ത്രീശരീരത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം നിയന്ത്രണങ്ങള്‍ അധികവും. ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം ഓരോ സ്ത്രീക്കും തന്നെയാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.(ഫീലിംഗ് ബത്തക്ക) എന്ന് രഹനയും കുറിക്കുന്നു. 

പുരുഷന്‍മാരുള്‍പ്പെടെ നിരവധിപേര്‍ ഇവരുടെ മാറ് തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആഭാസമാണ് എന്നാരോപിച്ച് ഒരുവിഭാഗം സദാചാര വാദികളും ഇവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

ഫാറുഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടികളുടെ മാറിടത്തെ ബത്തക്കയോട് ഉപമിച്ചായിരുന്നു അധ്യാപകന്റെ പ്രസംഗം. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com