'അപമാനിച്ചത് ആരെന്ന് വെളിപ്പെടുത്തേണ്ടി വരും' ; ട്രെയിന്‍ യാത്രയെക്കുറിച്ച് റെയില്‍വേ എസ്പി അന്വേഷിക്കുന്നു

അന്നത്തെ യാത്രാവിവരങ്ങള്‍ ലഭിക്കാനും, ടിടിആറിനെ കണ്ടെത്താനും റെയില്‍വേ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്
'അപമാനിച്ചത് ആരെന്ന് വെളിപ്പെടുത്തേണ്ടി വരും' ; ട്രെയിന്‍ യാത്രയെക്കുറിച്ച് റെയില്‍വേ എസ്പി അന്വേഷിക്കുന്നു

കോട്ടയം : ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയ്ക്ക് ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. റെയില്‍വേ എസ്പി കെ കെ ജയമോഹന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം, പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. 

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നിഷ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വേ പൊലീസ് കേസെടുത്ത സ്ഥിതിക്ക് നിഷ ജോസിന് സംഭവം തുറന്നുപറയേണ്ടി വരും. നിഷ ജോസ്, അന്നത്തെ ടിടിആര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. അന്നത്തെ യാത്രാവിവരങ്ങള്‍ ലഭിക്കാനും, ടിടിആറിനെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. 

സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി ഡിജിപി ആദ്യം തള്ളിയിരുന്നു. എന്നാല്‍ വീണ്ടും ഡിജിപിയെ സമീപിച്ചതിനെതുടര്‍ന്ന് അദ്ദേഹം റെയില്‍വേ പൊലീസിന് പരാതി കൈമാറുകയായിരുന്നു. നിഷയുടെ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിലാണ് ട്രെയിന്‍ യാത്രയിലെ ദുരനുഭവം വിവരിക്കുന്നത്. 

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ വരുന്ന വഴിക്ക് ഒരു പ്രമുഖ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പുസ്തകത്തിലുള്ളത്. വിഷയം ടിടിആറിനെ അറിയിച്ചെങ്കിലും രാഷ്ട്രീയനേതാവിന്റെ മകനായതിനാല്‍ ഇടപെടാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് താന്‍ അയാളെ ഇറക്കിവിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു എന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ അപമാനിക്കാന്‍ ശ്രമിച്ച ആളുടെ പേര് നിഷ വെളിപ്പെടുത്തിയിരുന്നില്ല. 

സംഭവം പുറത്തറിഞ്ഞതോടെ വന്‍ വിവാദമാണ് ഉണ്ടായത്. അപമാനിക്കാന്‍ ശ്രമിച്ചത് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണെന്ന് സാമൂഹികമാധ്യമങ്ങലില്‍ അടക്കം വാര്‍ത്ത പരന്നു. ഇതേത്തുടര്‍ന്നാണ് ഷോണ്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com