തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാരില്ലാത്തതിനാല് മൂന്ന് പാര്‍ട്ടികളുടെ വോട്ട് എണ്ണരുതെന്ന യുഡിഎഫിന്റെ ആവശ്യം തള്ളി. വരണാധികാരിയാണ് പരാതി തള്ളിയത്. പോളിംഗ് ഏജന്റുമാരെ വെയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വരണാധികാരി അറിയിച്ചു. ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ല. വോട്ട് ഒരാളുടെ മൗലികാവകാശമാണെന്നും വരണാധികാരി വ്യക്തമാക്കി.
യുഡിഎഫ് പരാതി തള്ളിയതോടെ എല്‍ഡിഎഫിന് വോട്ട് കുറയുമെന്ന ആശങ്ക നീങ്ങി. ഏജന്റ് ഇല്ലാത്തതുമൂലം എല്‍ഡിഎഫിന് വോട്ട് കുറയില്ല. നിലവില്‍ സഭയില്‍ ഇടതുപക്ഷത്തിന് 90 അംഗങ്ങളുണ്ട്. 71 വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യമായിട്ടുള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഏജന്റുമാരെ നിയമിക്കാത്ത പാർട്ടികളുടെ വോട്ട് എണ്ണരുതെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് നിയമസഭ സെക്രട്ടറിക്കാണ് പരാതി നൽകിയത്. ഏജന്റുമാരെ നിയമിക്കാത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഭരണ മുന്നണിയിലെ സിപിഐ, ജനതാദൾ, എൻസിപി എന്നി കക്ഷികൾക്കാണ് ഏജന്റുമാരില്ലാതിരുന്നത്. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതതു പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പണ്‍ വോട്ട്.
എന്നാൽ ഈ മൂന്ന് പാർട്ടികളും പോളിംഗ് ഏജന്റുമാരെ നിയോഗിച്ചിരുന്നില്ല. പോളിംഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നും യുഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ