സമരക്കടലായി കീഴാറ്റൂര്‍; ഇത് വികസന ഭീകരവാദമെന്ന് വയല്‍ക്കിളികള്‍

കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു
സമരക്കടലായി കീഴാറ്റൂര്‍; ഇത് വികസന ഭീകരവാദമെന്ന് വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു പരിസ്ഥിതി പ്രവര്‍ത്തകരുടെയും മറ്റു പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 'കേരളം കീഴാറ്റൂരിലേക്ക്' പ്രകടനം തളിപ്പറമ്പില്‍നിന്നാണ് ആരംഭിച്ചത്. പ്രകടനം കീഴാറ്റൂര്‍ വയലിലെത്തി. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ ഉയര്‍ന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കീഴാറ്റൂര്‍ പ്രഖ്യാപനം സമര നേതാവായ സുരേഷ് കീഴാറ്റൂര്‍ നടത്തി.

'കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു' എന്ന പ്രതിജ്ഞയും സമ്മേളനത്തില്‍ ചൊല്ലി.

വിഎം സുധീരന്‍, സുരേഷ് ഗോപി, പിസി ജോര്‍ജ്ജ്, ഹരീഷ് വാസുദേവന്‍, സിആര്‍ നീലകണ്ഠന്‍ തുടങ്ങി നിരവധി സാമുഹ്യ രാഷ്ട്രീയ നേതാക്കളും മാര്‍ച്ചിന് അഭിവാദ്യവുമായി എത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com