പാലക്കാട്: കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. 1987 നുശേഷം ഇന്നുവരെ ആര്‍എംപി ഉള്‍പ്പെടെ കേരളത്തില്‍ വ്യത്യസ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപം കൊണ്ടിട്ടുണ്ടെങ്കിലും ഇടതുപക്ഷ സ്വഭാവം ഇവര്‍ ഒരിക്കലും കൈവിട്ടിട്ടില്ല. ഉള്ളിന്റെ ഉള്ളില്‍ ഇവര്‍ക്ക് ഇടതുപക്ഷ മനസ്സുണ്ട്. ആ ഇടതുപക്ഷ മനസുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരുമിച്ചു നിന്നാല്‍ ബിജെപി, ആര്‍എസ്എസ് അജന്‍ഡകളെ ചെറുക്കാനാകും. അതിന് കോണ്‍ഗ്രസ് വേണമെന്നില്ല. ത്രിപുരയിലെ പരാജയത്തില്‍ പാര്‍ട്ടിക്കു പഠിക്കാന്‍ ഒട്ടേറെയുണ്ട്. ഒരു താക്കീത് കൂടിയാണ് ഈ ഫലമെന്നും ജയരാജന്‍ പറഞ്ഞു.
ജുഡീഷ്യറിയെക്കുറിച്ചു താന്‍ പറഞ്ഞപ്പോള്‍ തനിക്ക് ജയിലാണു ലഭിച്ചതെന്നും അതേസമയം സംവിധാനത്തെക്കുറിച്ചു ജുഡീഷ്യറിയിലുള്ളവര്‍ തന്നെ ആരോപണം ഉന്നയിച്ചപ്പോള്‍ നടപടിയില്ലായ്മയുമാണ് ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറിയിലെ കൊളീജിയം സംവിധാനത്തെക്കുറിച്ചാണു താനും പറഞ്ഞത്. ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലംമാറ്റുന്നതും എല്ലാം ജഡ്ജിമാരാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അനിവാര്യമാണ്. ഇന്ന് കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ പട്ടിക കേന്ദ്രം തിരിച്ചയയ്ക്കുകയാണ്. ജുഡീഷ്യറിയെ വരച്ച വരയില്‍ നിര്‍ത്താനാണു കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും ജയരാജന്‍ പറഞ്ഞു. സിഎംപി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ