വരാപ്പുഴ കസ്റ്റഡി മരണം:  എ വി ജോര്‍ജിനെ ചോദ്യം ചെയ്തു, ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു.
വരാപ്പുഴ കസ്റ്റഡി മരണം:  എ വി ജോര്‍ജിനെ ചോദ്യം ചെയ്തു, ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്. ആര്‍ടിഎഫിനെ മാത്രമായി വരാപ്പുഴയ്ക്ക് വിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസുകാരെ പ്രദേശത്തേക്ക് അയച്ചതെന്നും എ വി ജോര്‍ജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. എസ്പിയുടെ ഫോണ്‍സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എവി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചത് ചട്ട വിരുദ്ധമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ചട്ടവിരുദ്ധമാണെങ്കില്‍  എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും. അതേസമയം കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ് ഐ ദീപക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ എ വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ്പിയെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തെത്തിയേക്കുമെന്ന ആശങ്കയാണ് സമ്മര്‍ദത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പ്രതികളായ ആര്‍ടിഎഫിന്റെ ചുമതലയുള്ള മുന്‍ റൂറല്‍ എസ്പിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്.

കസ്റ്റഡി മരണത്തിനു വഴിയൊരുക്കിയ സാഹചര്യം സൃഷ്ടിച്ചത് റൂറല്‍ എസ്പിയുടെ കാര്യക്ഷമതക്കുറവാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എസ്പിക്കെതിരെ കേസില്‍ പ്രതികളായ പറവൂര്‍ സിആയും വരാപ്പുഴ എസ്‌ഐയും ആര്‍ടിഎഫുകാരും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 

കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിഡിയോ സംഭാഷണത്തിലും പ്രതികളെ പിടികൂടാന്‍ മേലുദ്യോഗസ്ഥര്‍ നടത്തിയ സമ്മര്‍ദത്തെക്കുറിച്ചും അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച അനുമോദനത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവദിവസം അവധിയിലായിരുന്ന വരാപ്പുഴ എസ്‌ഐ ദീപക്ക് തിരുവനന്തപുരത്ത് നിന്ന് ബൈക്ക് ഓടിച്ച് വരാപ്പുഴയില്‍ എത്തിയത് എസ്പിയുടെ ശകാരത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ എ വി ജോര്‍ജിന്റെ അതിരുവിട്ട ഇടപെടലിന് പിന്നില്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് തുടക്കം മുതലേ പ്രതിപക്ഷം ആരോപിച്ചിരുന്നു. വരാപ്പുഴ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സേനയായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ നിയോഗിച്ചത് ഈ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണെന്നാണ് ആരോപണം. സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍പേ പ്രതികളെ പിടിക്കാനായിരുന്നു ആര്‍ടിഎഫിനു മേലുണ്ടായ സമ്മര്‍ദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com