കത്തുവ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടന്നു ; മുഖ്യമന്ത്രി പിണറായി വിജയന്‍

സോഷ്യല്‍ മീഡിയ ഹര്‍ത്താലിലൂടെ കേരളത്തില്‍ കലാപമുണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടത്
കത്തുവ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടന്നു ; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് : ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് വര്‍​ഗീയ ചേരിതിരിവിനും, കലാപത്തിനും ആസൂത്രിത ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയ ഹര്‍ത്താലിലൂടെ കേരളത്തില്‍ കലാപമുണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കുട്ടിയെ കൊന്നവരെ ന്യായീകരിച്ചവരോടൊപ്പം നില്‍ക്കുന്നവരായിരുന്നു ഇതിന് പിന്നില്‍.  എന്നാല്‍ പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് ആ നീക്കം നിഷ്ഫലമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഉംറ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. 

രാജ്യത്തെ വിദ്വേഷ പ്രചരണങ്ങള്‍ യാദൃശ്ചികമല്ല. ചില ശക്തികള്‍ ഇത്തരം ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്നു. ചില ശക്തികള്‍  കലാപത്തെ ന്യായീകരിക്കാന്‍ മത ഗ്രന്ഥങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങളുടെ പരിതാപകരമായ അവസ്ഥ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. ഇത്തരത്തിലുള്ള വിവേചനങ്ങളും വിഭാഗീയ ചേരിതിരിവിന് കാരണമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് യോജിച്ച നീക്കം വേണം. ഈ ലക്ഷ്യത്തിന് രാഷ്ട്രീയം തടസ്സമാകരുതെന്നും കാന്തപുരം പറഞ്ഞു. ഹൈക്കോടതി ജഡ്ജി സികെഎ റഹിം ചടങ്ങില്‍ മുഖ്യാതിഥിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com