തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനായി സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്തു മുതൽ ഒരു മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ പത്തു കേന്ദ്രങ്ങളിലാണ് പരീക്ഷ.
9.30 നുള്ളിൽ പരീക്ഷാർഥികൾ ഹാളിൽ കയറിയിരിക്കണം. 9.30 നു ശേഷമെത്തുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പരീക്ഷാർഥികൾ ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടൂള്ളൂ. ശിരോവസ്ത്രം ധരിക്കുന്നവർ പരിശോധനക്കായി ഒരു മണിക്കൂർ മുൻപ് എത്തണം. വാച്ച്, തൊപ്പി, ഷൂ, മൊബൈൽ ഫോൺ, വെള്ളക്കുപ്പി, വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവക്ക് വിലക്കുണ്ട്.
തമിഴ്നാട്ടിൽ പരീക്ഷാ കേന്ദ്രങ്ങൾ കുറവായതിനാൽ അവിടെ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷയെഴുതുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തമിഴ് നാട്ടില്‍ നിന്നുള്ളവരുടെ പരീക്ഷ സെന്‍ററുകള്‍. പരീക്ഷാർഥികൾക്കായി സംസ്ഥാനസർക്കാർ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ