മുസ്ലീം യുവാവുമായി പ്രണയം: അമ്മ മകളെ ബിജെപി നേതാവിന്റെ വീട്ടില്‍ പൂട്ടിയിട്ടു 

അന്യമതസ്ഥനുമായി പ്രണയബന്ധമുണ്ടെന്ന കാരണത്തെത്തുടര്‍ന്ന് 24കാരിയായ യുവതിയെ അമ്മ ബിജെപി നേതാവിന്റെ വീട്ടില്‍ പൂട്ടിയിട്ടു
മുസ്ലീം യുവാവുമായി പ്രണയം: അമ്മ മകളെ ബിജെപി നേതാവിന്റെ വീട്ടില്‍ പൂട്ടിയിട്ടു 

തൃശ്ശൂര്‍: മുസ്ലീം യുവാവുമായി  പ്രണയബന്ധമുണ്ടെന്ന കാരണത്തെത്തുടര്‍ന്ന് 24കാരിയായ യുവതിയെ അമ്മ ബിജെപി നേതാവിന്റെ വീട്ടില്‍ പൂട്ടിയിട്ടു. തൃശ്ശൂര്‍ സ്വദേശിയായ യുവതി രണ്ടുമാസം മുമ്പ് മംഗലാപുരത്തുനിന്ന് അയച്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു വര്‍ഷമായി പെണ്‍കുട്ടിയെ രഹസ്യകേന്ദ്രത്തിലാക്കി പീഡിപ്പിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയുടെ ഉള്ളടക്കം. പെണ്‍കുട്ടിയെ മോചിപ്പിച്ചെന്നും മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന മഹിള മന്ദിരത്തില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

കൊച്ചിയിലുള്ള അമൃത ആശുപത്രിയില്‍ തന്നെ മാനസിക ചികിത്സയ്ക്ക് വിധേയയാക്കിയെന്നും രണ്ട് മാസം ആര്‍എസ്എസ് നടത്തുന്ന ഒരു അനാഥാലയത്തില്‍ പാര്‍പ്പിച്ചിരുന്നെന്നും യുവതി സ്വയം പകര്‍ത്തിയ മൊബൈല്‍ വീഡിയോയി്ല്‍ പറയുന്നു. ' എന്റെ ബന്ദുക്കള്‍ എന്നെകുറിച്ച് പ്രചരിപ്പിക്കുന്നത് നുണകളാണ്. എന്റെ താത്പര്യമില്ലാതെ ചില ബിജെപി പ്രവര്‍ത്തകര്‍ എന്നെ ഇവിടെ കൊണ്ടുവന്നു. എനിക്ക് സഹായം വേണം. ഞാന്‍ മൊബൈല്‍ ഉപയോഗിച്ചു എന്നറിഞ്ഞാല്‍ അവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല', യുവതി  വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെ. 

എട്ടുവര്‍ഷമായി പരസ്പരം അറിയാവുന്ന തങ്ങള്‍ രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ മനാസ് പറയുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചെന്നും ഇതിനുശേഷമാണ് അവളുടെ അമ്മ തങ്ങളുടെ ബന്ധത്തെകുറിച്ച് അറിഞ്ഞതെന്നും മനാസ് പറഞ്ഞു. ഇക്കാരണംകൊണ്ട് അമ്മ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും കൊച്ചിയിലുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം തങ്ങള്‍ക്കുതമ്മില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും പിന്നെ രണ്ടുമാസം മുമ്പാണ് തന്നെ  പെണ്‍കുട്ടി മൊബൈലില്‍ വിളിച്ചതെന്നും യുവാവ് പറഞ്ഞു. പെണ്‍കുട്ടി അയച്ചുനല്‍കിയ വീഡിയോ യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ പകര്‍പ്പ് പൊലീസിനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും അയച്ചിരുന്നെന്നും മനാസ് പറഞ്ഞു. 

പെണ്‍കുട്ടിയെ കാണാതായ സാഹചര്യത്തില്‍ യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിനുശേഷമാണ് തന്നെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ശാരീരികമായി പീഡിപ്പിക്കുകയാണെന്നും വെളിപ്പെടുത്തികൊണ്ടുള്ള പെണ്‍കുട്ടിയുടെ വീഡിയോ ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. പ്രണയിക്കുന്ന പെണ്‍കുട്ടികളുടെ മനസ്സുമാറ്റാനും ചട്ടം പഠിപ്പിക്കാനും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിലായിരുന്നു താനെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ അമ്മയ്‌ക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com