കൊല്ലം : പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കായലിൽ തള്ളിയിട്ട് പ്രതി രക്ഷപ്പെട്ടു. കൊല്ലം മുക്കാടിനുസമീപം ഫാത്തിമ ഐലന്‍ഡില്‍ ജിജോ(30)യാണ് ആറ്റുവാതുരുത്ത് എത്തിയ പോലീസിനെ കായലിലേക്ക് തള്ളിവീഴ്ത്തി രക്ഷപ്പെട്ടത്. പ്രതിയുമായുള്ള മല്‍പ്പിടിത്തത്തിനിടെ കായലില്‍ വീണ ശക്തികുളങ്ങര എസ് ഐ ഫയാസിനും എഎസ്ഐ എസ്.അനില്‍കുമാറിനും പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ഫാത്തിമ ഐലന്‍ഡിലുള്ള ദിലീപിന്റെ വീട്ടില്‍ ജിജോ അക്രമം നടത്തിയിരുന്നു. വൈകീട്ട് നാലു മണിയോടെ വീണ്ടുമെത്തി വീട് അടിച്ചുതകര്‍ത്തു. ഇതോടെ നാലംഗ കുടുംബം അഭയംതേടി ശക്തികുളങ്ങര സ്റ്റേഷനിലെത്തി. ശക്തികുളങ്ങര എസ്ഐയും പോലീസുകാരും വൈകീട്ട് 6.15 ഓടെ ഫാത്തിമ ഐലന്‍ഡിലെത്തി. ജിജോയെ തേടി പോലീസ് എത്തിയതറിഞ്ഞ് ഒരുവിഭാഗം സംഘടിച്ചെത്തി തടയുകയായിരുന്നു.
വാക്കുതര്‍ക്കത്തിനൊടുവില്‍ പോലീസ് സംഘം പ്രതിയുടെ ഒളികേന്ദ്രത്തിലെത്തിയെങ്കിലും പോലീസിനെ കണ്ട് ജിജോ കായലിലേക്ക് ചാടി. ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. ഫയാസിനെയും എ.എസ്.ഐ. യെയും പ്രതി കായലിലേക്ക് തള്ളിയിട്ടു. വിവരമറിഞ്ഞ് എ.സി.പി.യുടെ നേതൃത്വത്തില്‍ കൊല്ലം എ.ആര്‍.ക്യാമ്പില്‍നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ജിജോയെ പിടികൂടുകയായിരുന്നു.
പരിക്കേറ്റ എസ്.ഐ. ഫയാസും എ.എസ്.ഐ. അനില്‍കുമാറും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിനെ ആക്രമിക്കുന്നതിനിടെ പ്രതി ജിജോയ്ക്കും പരിക്കുണ്ട്. ജിജോയുടെ ആക്രമണത്തിന് ഇരയായ നാലംഗ കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ