തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.75 ശതമാനമാണ്. 3,09,065 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 79 സ്കൂളുകള്‍ നൂറുമേനി വിജയം നേടിയതായി മന്ത്രി അറിയിച്ചു. വിഎച്ച്എസ്സിക്ക് 90.24 ആണ് വിജയശതമാനം.
ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്. 86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതായും മന്ത്രി അറിയിച്ചു.
പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. പ്ലസ് വണ്‍ പരീക്ഷാഫലം മെയ് അവസാന വാരം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർഥികള്‍ നേടിയ സ്കോറുകളും ഗ്രേഡുകളും വിദ്യാർഥികളെയും സ്കൂള്‍ അധ്യാപകരെയും അറിയിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പരീക്ഷാഫലം പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് PRD LIVE ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെബ്സൈറ്റുകളിലും ലഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ