തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയിൽ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റേഞ്ച് ഐജിമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. വിവിധ ജില്ലകളിൽ നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസിൽ രാഷ്ട്രീയ പ്രവർത്തനം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് മേധാവി ടി കെ വിനോദ് കുമാർ ഡിജിപി ലോക്നാഥ് ബെഹ്റക്ക് വ്യാഴാഴ്ച റിപ്പോർട്ട് കൈമാറിയിരുന്നു. പൊലീസ് അസോസിയേഷന്റെ യോഗങ്ങളിൽ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നു. പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമാണ്. ഇത് തിരുത്തണം. രാഷ്ട്രീയ ആഭിമുഖ്യം ജോലികളെയും ബാധിച്ചാല്‍ സേനയുടെ അച്ചടക്കവും വിശ്വാസ്യതയും തകരുമെന്നും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അസോസിയേഷനുകൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സംഘടനകൾ ഭരിക്കുന്ന പാർട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെ പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റുകയും, രക്തസാക്ഷി അനുസ്മരണത്തിനിടെ മുദ്രാവാക്യം വിളി ഒഴിവാക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ