കൊച്ചി: വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാൻ സ്ഥാപിച്ച കേബിളിൽ കുടുങ്ങി പുള്ളിപ്പലി ചത്തു. മലയാറ്റൂർ കണ്ണിമംഗലത്ത് സ്വകാര്യ വ്യകതിയുടെ പറമ്പിലെ കേബിളിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.
ബുധനാഴ്ച രാത്രിയാണ് ഏകദേശം പത്തു വയസ്സുള്ള പുലി കണ്ണിമംഗലം ദേവീക്ഷേത്രത്തിന് സമീപം വനാതിർത്തിയോട് ചേർന്ന ആൾത്താമസമില്ലാത്ത പറമ്പിൽ സ്ഥാപിച്ച കേബിളിൽ കുടുങ്ങിയത്. കുറച്ച് ദിവസമായി കണ്ണിമംഗലത്തും സമീപപ്രദേശങ്ങളിലും പുലി ശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാൻ സ്ഥാപിച്ചതാണ് കേബിൾ. ഇരുചക്രവാഹനത്തിൽ ഉപയോഗിക്കുന്ന ക്ലച്ച് കേബിൾ പുലിയുടെ ദേഹത്ത് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ച ഉച്ചത്തിലുള്ള മുരൾച്ച കേട്ട പ്രദേശവാസികൾ നോക്കിയപ്പോഴാണ് പുലി കുടുങ്ങിയതു കണ്ടത്. ഇവർ നൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. തൃശൂരിൽനിന്ന് വെറ്ററിനറി ഡോക്ടറെത്തി മയക്കുവെടി വച്ചതിനുശേഷം കൂട്ടിലാക്കി കോടനാട് റെസ്ക്യുഹോമിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിപാടി. എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കേബിൾ മുറുകി പുലി ചാവുകയായിരുന്നുവെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു.
കോടനാട് റെസ്ക്യുഹോമിൽ എത്തിച്ച് പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കണ്ണിമംഗലത്ത് കൊണ്ടുവന്ന് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ഉൾവനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ