ഇന്ന് മാതൃദിനമാണ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്
ഒരമ്മയുടെ ക്രൂരതയും. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രവര്‍ത്തക ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവും തുടര്‍ന്ന് അറസ്റ്റിലായ അമ്മയുമാണ് ഇന്നലെ മുതല്‍ മലയാളികളുടെ ചര്‍ച്ചാവിഷയം.
ഈ അവസരത്തില്‍ കാരൂരിന്റെ ചെകുത്താന്‍ എന്ന കഥയിലെ ഒരു ഭാഗം ഉദ്ധരിച്ചാണ് ശാരദക്കുട്ടി തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഒരു സംഭവത്തിന് രണ്ട് വശങ്ങളുള്ളത് പോലെ അമ്മയുടെ ഭാഗത്ത് നിന്നും ചിന്തിക്കാം. സംഭവം ഇങ്ങനെയും ആകാം എന്നാണ് പോസ്റ്റില്‍ പറയുന്നത്. കാരൂരിന്റെ കഥകള്‍ വര്‍ത്തമാനകാലത്തോട് എങ്ങനെ നമ്മോട് സംവിധിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
"അരുത് എന്ന വാക്ക് തൊണ്ടയിൽ കുരുങ്ങി"
പട്ടിണിയിലും ദാരിദ്ര്യത്തിലും രോഗപീഡയിലും കുഴങ്ങിയ കുടുംബത്തിലെ ഒരമ്മ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ, ഭർത്താവിനെ ചികിത്സിക്കാൻ വഴിയില്ലാതെ വന്നപ്പോൾ തന്റെ പ്രായപൂർത്തിയാകാത്ത മകളെ ഒരു വൃദ്ധക്കൊപ്പം അയക്കുകയാണ്. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള മകളെ നോക്കി അർഥഗർഭമായി 'വഴിയുണ്ടല്ലോ' എന്നൊരിക്കൽ ആ വൃദ്ധ പറയുന്നുമുണ്ട്. വൃദ്ധ മകളെ കൊണ്ടു പോകുമ്പോഴാണ് അമ്മക്ക് അരുത് എന്ന വാക്ക് തൊണ്ടയിൽ കുരുങ്ങിപ്പോയത്.
"പിറ്റേന്ന് ഡോക്ടർ വന്ന് ഉതുപ്പാനെ പരിശോധിച്ചു" എന്നാണ് കാരൂരിന്റെ 'ചെകുത്താൻ' എന്ന കഥ അവസാനിക്കുന്നത്.
ഇന്ന് ഈ അമ്മ ദിനത്തിൽ ഒരമ്മയെ കേരളം മുഴുവൻ ചെകുത്താനെന്നും പിശാചെന്നും വിളിക്കുന്നതു കേൾക്കുമ്പോൾ, അരുതെന്ന വാക്ക് തൊണ്ടയിൽ കുരുങ്ങിപ്പോയ കഥയിലെ അമ്മയെ ഓർത്ത് തല കുടയുന്നു ഞാൻ...
കാരൂരിന്റെ ഓരോ കഥയും വർത്തമാനകാലത്തോട് എത്ര ശക്തമായാണ് സംവദിക്കുന്നത്. അവയുടെ സാമൂഹിക പ്രസക്തി ഏറുകയാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ