മൊയ്തീന്‍ മുമ്പും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു; ഒത്താശ ചെയ്തത് അമ്മയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍ നേരത്തെയും ഇതേതരത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
മൊയ്തീന്‍ മുമ്പും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു; ഒത്താശ ചെയ്തത് അമ്മയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

എടപ്പാള്‍: തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍ നേരത്തെയും ഇതേതരത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അമ്മയുടെ ഒത്താശയോടെ അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു പീഡനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കാങ്കുന്നത്ത് മെയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടാള്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അന്വേഷണച്ചുമതലയുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വിശദമായ ചോദ്യംചെയ്യലിനെ തുടര്‍ന്നാണ് മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടി തിയറ്ററിലെത്തിയ ആഡംബര കാര്‍ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

കേസെടുക്കാന്‍ വൈകിയതിന് സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. പരാതി ലഭിച്ച വിവരം എസ്‌ഐ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍പേര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും. പ്രതികളെ പീഡനം നടന്ന തിയറ്ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്ന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com