സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകജാലക സംവിധാനം ഒരുങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിമുതല്‍ വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഒരുകുടക്കീഴില്‍. വൈദ്യുതി ബില്‍, വെള്ളക്കരം, യൂണിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടക്കാനുള്ള സൗകര്യങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.
എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും തയാറാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയുള്ള ഈ വിനിമയങ്ങള്‍ക്കൊന്നും പണം ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം.
ഇതിനു വേണ്ടി സര്‍ക്കാര്‍ എസ്ബിഐയുമായി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏകജാലകം സംവിധാനം ഒരുങ്ങുന്നു. ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ സർക്കാർ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കാനാണ് നീക്കം. ഇതിനായി www.kerala.gov.in എന്ന വെബ്‌സൈറ്റിനെ പുനഃക്രമീകരിക്കുന്ന ജോലി അന്തിമഘട്ടത്തിലെത്തി.
വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ വെബ്സൈറ്റിലൂടെ ലഭിക്കും. വൈദ്യുതി ബില്‍, വെള്ളക്കരം, യൂണിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടക്കാനുള്ള സൗകര്യം ലഭിക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യൂ, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. യൂണിവേഴ്സിറ്റികളിൽ നിന്നും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. എസ്.ബി.ഐയുമായി ഇതിനായി കരാർ ഒപ്പുവെച്ചു.കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും.
സര്‍ക്കാര്‍ മുഖേനയുള്ള ഇ സേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ 'ലൈഫ് ഇവന്റ് മോഡല്‍' എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാആവശ്യങ്ങള്‍, പെന്‍ഷന്‍, മരണശേഷമുള്ള മരണ സര്‍ട്ടിഫിക്കറ്റ്, അവകാശ സര്‍ട്ടിഫിക്കറ്റ് വരെയുള്ളവ വിഭാഗം തിരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്. പുതുസംരംഭങ്ങള്‍ക്കുള്ള ഏകജാലക ക്ലിയറന്‍സ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും. പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്. കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാണ് പോർട്ടൽ ക്രമീകരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ