മാവോയിസ്റ്റാണെന്ന് തെളിവില്ല; നദീറിനെതിരെയുള്ള യുഎപിഎ പിന്‍വലിച്ചു;   പൊലീസ് എന്ത് നേടിയെന്ന് നദീര്‍

മാവോയിസ്റ്റ് ബന്ധം ആരാപിച്ച് യുഎപിഎ ചുമത്തിയിരുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് നദീറിനെ കേസില്‍ നിന്ന് ഒഴിവാക്കി
മാവോയിസ്റ്റാണെന്ന് തെളിവില്ല; നദീറിനെതിരെയുള്ള യുഎപിഎ പിന്‍വലിച്ചു;   പൊലീസ് എന്ത് നേടിയെന്ന് നദീര്‍

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരാപിച്ച് യുഎപിഎ ചുമത്തിയിരുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് നദീറിനെ കേസില്‍ നിന്ന് ഒഴിവാക്കി. തെളിവില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നദീറിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം പിന്‍വലിച്ചത്. പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. 

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നദീറിനെതിരെ യുഎപിഎ ചുമത്തി കണ്ണൂര്‍ ആറളം പൊലീസ് കേസെടുത്തത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. നദീറിനെ കസ്റ്റഡിയിലെടുത്തതും ബാലുശ്ശേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപില്‍ ഏറെ കാലം താമസിപ്പിച്ചിട്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ എന്ത് നേടിയെന്ന് നദീര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. 

ഒന്നര വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഞാന്‍ ജയിച്ചു. 148/16 ആറളം കേസില്‍ എനിക്കു മേല്‍ ചാര്‍ത്തിയ ഡഅജഅ ഉള്‍പ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. പ്രതിപ്പട്ടികയില്‍ നിന്നും എന്റെ പേര് നീക്കം ചെയ്തതായി നിലവില്‍ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും പൊലീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 

സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. യുഎപിഎ ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്.. അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്‌മെന്റും സുപ്രധാന വഴിത്തിരിവായിരുന്നു. 

വളരെയധികം മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്, പലയിടങ്ങളില്‍ നിന്നും.. അമ്പതിനായിരം രൂപയോളം ശമ്പളമുള്ള വിദേശ ജോലിയുടെ വിസ നഷ്ടപ്പെട്ടു, കേസിന്റെ ആവശ്യത്തിനും മറ്റും സാമ്പത്തികമായി ഞാന്‍ എത്രയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു.. 
ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ വരികയും സഞ്ചാര സ്വന്തന്ത്ര്യം നിഷേധിക്കലും അങ്ങനെയങ്ങനെ എന്തെല്ലാം...
കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ഒരാളെ ഭയത്തിന്റെ ദ്വീപില്‍ ഏറെ കാലം താമസിപ്പിച്ചിട്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ എന്ത് നേടി?- നദീര്‍ ചോദിക്കുന്നു. 

ഒരു നിരപരാധി എത്ര പെട്ടന്നാണ് ഭരണകൂടത്തിന് മുന്നില്‍ തീവ്രവാദിയും മാവോയിസ്റ്റും ആയിത്തീരുന്നത് എന്നത് എന്നിലൂടെ കേരളത്തിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്.. ഏതെങ്കിലുമൊരു പോലീസ് ഉദ്യോഗസ്ഥന്റെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിതം തകര്‍ന്ന എത്രയധികം യുവാക്കളുണ്ട് ഇവിടെ.. ഞാന്‍ ജയിച്ചു എന്നത് കൊണ്ട് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല, നിരപരാധികളായി ഇന്നും ജയിലില്‍ കിടക്കുന്ന അനേകം മനുഷ്യരുടെ മാനസികാവസ്ഥ മനസ്സിലാക്കുമ്പോള്‍ ഒട്ടും... തളരാതെ പിടിച്ചു നില്‍ക്കാനും നിയമപരമായി പോരാടാനും നമുക്കെല്ലാവര്‍ക്കും കഴിയണം.. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാതെ അനുകൂല വിധി നേടിയെടുക്കുന്നത് വരെ പിന്നാലെ നടക്കണം..

കൂടെ നിന്ന ഒരുപാടൊരുപാട് മനുഷ്യരുണ്ട്.. നേരിട്ടറിയാത്തവരും ഇപ്പോഴും ചേര്‍ത്തു പിടിക്കുന്നവരുമായ സ്‌നേഹങ്ങള്‍.. 
പല സമയങ്ങളിലും പല രീതിയില്‍ കൂടെ നിന്ന, മനസ്സിലാക്കിയ സൗഹൃദങ്ങള്‍...ചിലരുമായി എപ്പോഴൊക്കെയോ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുകയും സൗഹൃദം നിലനിര്‍ത്താനാവാതെ വന്നപ്പോള്‍ ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്... ഒന്നര വര്‍ഷം ഒരിക്കലും സന്തോഷം നല്‍കിയ കാലമേ അല്ലായിരുന്നു... നദീര്‍ പറയുന്നു. 

ഒരു വലിയ സുഹൃത്ത് വലയത്തിനോടുള്ള നന്ദിയും ദീര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരേഖപ്പെടുത്തുന്നുണ്ട്. 
ഒടുവില്‍ ജയിച്ചു...എന്റെ അഡ്വക്കേറ്റ് മനു വിത്സണ്‍,അദ്ദേഹത്തിന്റെ ജൂനിയേര്‍സ് അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ സഖാവ് എം എ ബേബി, ഇടതുപക്ഷ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ ഒരുപാട് സഖാക്കള്‍,ബിനോയ് മാഷ്, പ്രദോഷ് സഖാവും ബീജ ടീച്ചറും, 
ഷര്‍ഹാദ്, ഷഫീക്, അരുന്ധതി, ഷാഹിന, ദിവ്യ, ഹസ്‌ന, മുര്‍ഷിദ്, മഞ്ചു, സ്വാതി, അസ്‌നിയ, ഇര്‍ഷാദ്, പ്രകാശേട്ടന്‍, സുഹൈല്‍, ദിനില്‍, ശ്രീജിത്തേട്ടന്‍, ഗുലാബ് ജാന്‍, സഖാവ് കെ ടി, വര്‍മാജി, വേലു ബ്രോ, നവമലയാളി സഖാക്കള്‍, സന്ദീപ്, ദീപു, അനുഷ പോള്‍, അരുണ്‍, ജോണ്‍സേട്ടന്‍, അന്ന, അഖി, പീക്കൂ, വാസു, ആരതി ചേച്ചി, പാര്‍വതി ചേച്ചി, അഖില്‍, ബിന്ദു ചേച്ചി, ഷെറിന്‍ ചേച്ചി, സുനിലേട്ടന്‍, വല്‍സേട്ടന്‍, പരാഗ്, പാലക്കട, നവിയേട്ടന്‍, റാഫി മാഷ്, ഷാജു മാഷ്, വിഷ്ണു മാഷ്, ലത്തീഫ് മാഷ്... കോഴിക്കോട് സാംസ്‌കാരികവേദിയിലെ സുഹൃത്തുക്കള്‍, ഒ പി സുരേഷ്, കവി സുഹൃത്തുക്കള്‍, അടയാളത്തിലെയും കോഴിക്കോട് ആര്‍ട്ട് ഗാലറിയിലെയും തുരുത്തിലെയും സാംസ്‌കാരിക ഇടവഴിയിലെയും സുഹൃത്തുക്കള്‍... രാമേട്ടനും ശ്രീയേട്ടനും നവാസ്‌ക്കയും മനോജേട്ടനും ദോഹയിലെ മറ്റു സഖാക്കളും... 
മനില ചേച്ചി, ഷാനി ചേച്ചി, ഹര്‍ഷേട്ടന്‍, സനീഷേട്ടന്‍, അഭിലാഷ്, പ്രമോദേട്ടന്‍, ഷഹീദ്, സാനിയോ, സുര്‍ജിത് അയ്യപ്പത്ത്, അനു, ഷില്ലറ്റ്, നിഖില്‍, ബിനു, അബ്‌ജോത്... മാധ്യമ പ്രവര്‍ത്തകരായ കുറെയേറെ സുഹൃത്തുക്കള്‍... 
ലാലിമ്മ, കാരാളി, ഷിബി, സന്തോഷ് ടി എന്‍, ഷുക്കൂര്‍ വക്കീല്‍, ലാസര്‍ ഷൈന്‍, മഹേഷ് കക്കത്ത്, പി കെ ഫിറോസ്, ഫ്രാന്‍സിസ്, നീനു, ചിന്ത ജെറോം, ടി പി ബിനീഷ്, ദിവ്യ ഭാരതി...വീട്ടുകാര്‍... ഋഥ്വിക്കിന്റെ അമ്മ....അങ്ങനെയങ്ങനെ പേര് മെന്‍ഷന്‍ ചെയ്താല്‍ തീരാത്ത, നേരിട്ട് അറിയാവുന്നതും അല്ലാത്തതുമായ കുറെയേറെ മനുഷ്യര്‍... (ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങള്‍ ആകും ഒരുപക്ഷെ വിട്ടു പോയിരിക്കുക.. ക്ഷമിക്കുക..)

നോയല്‍ ജോര്‍ജ്ജിനോടും ചിലരുടെ ഇരവാദത്തിനു നിന്നുകൊടുക്കാതെ നിയമപരമായി വിഷയം കൈകാര്യം ചെയ്യാന്‍ ഓടി നടക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളോടും സുതാര്യമായി അന്വേഷണം നടത്തിയ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോടും എല്ലാവരോടും ഒരുപാടൊരുപാട് സ്‌നേഹം...
(ടാഗ് ചെയ്തതില്‍ ക്ഷമിക്കണം)നിയമപരമായി ഇനിയുള്ള നടപടിക്രമങ്ങള്‍ അഡ്വക്കേറ്റുമായി ആലോചിച്ചു തീരുമാനിക്കും.
ലാല്‍സലാം,നദീര്‍ പറഞ്ഞവസാനിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com