'ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക്': പ്രഭാ വര്‍മ്മ  പ്രസംഗം നിര്‍ത്തുന്നു

കവിയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാ വര്‍മ്മ തന്റെ പ്രസംഗജീവിതം അവസാനിപ്പിക്കുകയാണ്.
'ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക്': പ്രഭാ വര്‍മ്മ  പ്രസംഗം നിര്‍ത്തുന്നു

വിയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാ വര്‍മ്മ തന്റെ പ്രസംഗജീവിതം അവസാനിപ്പിക്കുകയാണ്. അത് ഈ മേഖലയോടുള്ള വെറുപ്പ് കൊണ്ടോ ഇഷ്ടക്കേടുകൊണ്ടോ അല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പല പരിപാടികള്‍ക്ക് വിളിക്കുന്ന സംഘാടകരുടെ മോശം മനോഭാവം മൂലമാണ് അദ്ദേഹം ഈ പണി നിര്‍ത്തുന്നത്. 

യാത്രാച്ചെലവ് പോലും മര്യാദയ്ക്ക് നല്‍കാതെ പ്രസംഗത്തിന് വിളിച്ചതിന്റെ നിരവധി മോശം അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാത്രാച്ചെലവും കൂടാതെ 25000 രൂപയും വാഗ്ദാനം ചെയ്ത് ഒരു സാംസ്‌ക്കാരിക സമിതി അവരുടെ സുവര്‍ണ ജൂബിലി ഉല്‍ഘാടനം ചെയ്യാന്‍ ക്ഷണിച്ചിട്ട് യാത്രാച്ചെലവ് തന്നെ മുഴുവന്‍ കൊടുത്തില്ലെന്ന് അദ്ദേഹം പറയുന്നു. വണ്ടിക്കൂലിയുടെ പകുതി കൊടുത്തതിനാല്‍ ഡ്രൈവര്‍ കുറച്ച് ദൂരം പോയതിന് ശേഷം കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട സംഭവവും അദ്ദേഹം വിവരിക്കുന്നു.

പ്രഭാ വര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സാംസ്ക്കാരിക സമിതി അവരുടെ സുവർണ ജൂബിലി ഉൽഘാടനം ചെയ്യാൻ ക്ഷണിച്ചു.25,000 രൂപയും യാത്രച്ചെലവും തരും' (അവിശ്വസനീയമെന്നു തോന്നുന്നവർക്കു ശ്രീ. സൂര്യാ കൃഷ്ണമൂർത്തിയോടു ചോദിക്കാം.അദ്ദേഹം ഇതു സത്യമെന്നു സാക്ഷ്യപ്പെടുത്തും.). ഞാൻ പറഞ്ഞു: പ്രസംഗത്തിനു പണം വാങ്ങാറില്ല. അതു കൊണ്ട് 25000 വേണ്ട. ആ വ്യവസ്ഥയിൽ പോയി. ഒരു മണിക്കൂർ പ്രസംഗിച്ചു - സമിതിക്കാർ ഹാപ്പി. പോരാനായപ്പോൾ യാത്രച്ചെലവു കവർ പോക്കറ്റിലിട്ടു തന്നു. തുറന്നു നോക്കിയപ്പോൾ 3000 രൂപ.എത്രയാ കാറിന് എന്നു ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു: നാലായിരം രൂപ! വഴിയിലെ ആഹാരച്ചെലവ് വേറെ 500 രൂപ! ഇത് ഇന്നു സംഭവിച്ചത്.
കുറച്ചു നാൾ മുമ്പ് മറ്റൊരു സംഭവം. പ്രസംഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ പാതി വഴിയിൽ ഡ്രൈവർ പറഞ്ഞു "സാർ ഇവിടെ ഇറങ്ങണം. ഈ സ്റ്റോപ്പിൽ നിന്നു ബസ്സ് കിട്ടും. അതെന്താ അങ്ങനെയെന്നു ഞാൻ. ഇവിടെ വരേയ്ക്കുള്ള പൈസയേ സംഘാടകർ തന്നിട്ടുള്ളുവെന്നു ഡ്രൈവർ .മുഴുവൻ തുകയും പറഞ്ഞു വാങ്ങാമായിരുന്നല്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു.സെക്രട്ടറിയറ്റിൽ നിന്നു കൂട്ടി. തിരികെ സെക്രട്ടറിയറ്റിലെത്തിച്ചു. വീട്ടിലേക്കുള്ള തുക വേറെ .
ഇനി മറ്റൊന്ന്. പ്രസംഗിക്കാൻ ദൂരേക്കു ട്രയിൻ യാത്ര ഒരു കൂട്ടരുടെ സാംസ്ക്കാരിക സമ്മേളനമാണ്. ട്രയിനിലാകെ ആ കൂട്ടരുമാണ്.എന്റെത് wait listed ticket ഉം. ഞാൻ ഒന്നും ചെയ്യാനില്ലാതെ വെറുതെ അങ്ങനെ നിന്നു. ഒപ്പള്ളവർ " നാളെ പ്രസംഗ സ്ഥലത്തു കാണാം എന്നു പറഞ്ഞു ഗുഡ് നൈറ്റ് ആയി. ഒരാൾ പോലും പറഞ്ഞില്ല, ആ കാൽക്കൽ അൽപ്പസമയം ഇരുന്നോളൂ എന്ന് .
മറ്റൊരിക്കൽ തിരുവനന്തപുരത്തു നിന്നു കൊല്ലത്തെ പ്രസംഗത്തിനു യാത്ര. രാവിലെ 11നാണു മീറ്റിങ്ങ് .നേരത്തേ ഇറങ്ങിയിട്ടും ആറ്റിങ്ങൽ ഡീവിയേഷനിൽ ട്രാഫിക് ഒരുക്കിൽ വൈകി. ചാത്തന്നൂരെത്തിയപ്പോൾ മണി 12.30. സംഘാടകനെ വിളിച്ചു ചോദിച്ചു: "ഇനി വരണോ ?": വേണ്ട എല്ലാം കഴിഞ്ഞു എന്നു മറുപടി. ഡ്രൈവറോടു കാർ തിരിച്ചുവിടാൻ പറഞ്ഞു. തിരികെ എത്തി. എത്രയായി? ഡ്രൈവർ :3000 ! ചെയ്യാത്ത പ്രസംഗത്തിനു കൈ നഷ്ടം- 3000 !
എല്ലാം പോകട്ടെ, ഇന്നു ജൂബിലിസമ്മേളനത്തിനു പോകുന്ന വഴി " എവിടെയായി എന്നു സംഘാടകർ വിളിച്ചു ചോദിച്ചതു 16 തവണ. തിരിച്ചുപോരുമ്പോൾ എവിടെ എത്തി എന്നു ചോദിക്കാനുണ്ടായത് രണ്ടേ രണ്ടു പേർ മാത്രം. ഭാര്യയും മകളും! ഭാര്യ ഒരു കാര്യം കൂടി ചോദിച്ചു.ഇന്നു ശമ്പളത്തിൽ നിന്ന് എത്ര മാറും?
നാട്ടിലൊക്കെ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഒട്ടൊക്കെ മനസ്സിലായിക്കാണുമല്ലൊ. വളരട്ടെ! ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക് - ഈ കാര്യം സംഘാടകരാടു പറഞ്ഞിട്ടാ ഇന്നിറങ്ങിയത്. ഞാൻ നിർത്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com