ആലപ്പുഴ: അയൽവാസികളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി ബന്ധുക്കളുടെ പരാതി. ആലപ്പുഴ അരൂർ സ്വദേശി സുധീഷി (37) നാണു മർദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 20ന് അയൽക്കാരുമായി വാക്കുതർക്കത്തെത്തുടർന്നുണ്ടായ പരാതിയിൽ സുധീഷിനെ എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഗൗരവമായ കേസ് അല്ലാത്തതിനാൽ സുധീഷ് തനിച്ചാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ എസ്ഐ ഉൾപ്പെടെയുള്ളവർ മാറി മാറി ഇയാളെ മർദിക്കുകയായിരുന്നു എന്നാണ് സുധീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
കുറേനേരം കഴിഞ്ഞിട്ടും സുധീഷിനെ കാണാത്തതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും തിരക്കിചെല്ലുമ്പോൾ മർദനമേറ്റ് അവശനിലയിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയശേഷം സുധീഷിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മർദനമേറ്റ സുധീഷ് പെയിന്റിംഗ് തൊഴിലാളിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ