''പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ല, എനിക്ക് വിശക്കുന്നു''- അമ്മ മരിച്ചുകിടക്കുന്നത് അറിയാതെ ആരോണ്‍ ഫോണില്‍ പറഞ്ഞു

''പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ല, എനിക്ക് വിശക്കുന്നു''- അമ്മ മരിച്ചുകിടക്കുന്നത് അറിയാതെ ആരോണ്‍ ഫോണില്‍ പറഞ്ഞു
''പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ല, എനിക്ക് വിശക്കുന്നു''- അമ്മ മരിച്ചുകിടക്കുന്നത് അറിയാതെ ആരോണ്‍ ഫോണില്‍ പറഞ്ഞു


ചാലക്കുടി: ''പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ല, എനിക്ക് വിശക്കുന്നു'' - ഉച്ചയ്ക്കു മൂന്നു മണിയോടെ ഫോണില്‍ വിളിച്ച ആരോണ്‍ ഇങ്ങനെയാണ് അമ്മാമയോടു പറഞ്ഞത്. ആരോണ്‍ എഴുന്നേല്‍ക്കാന്‍ വൈകിയതാണെന്നും അമ്മ സൗമ്യ ജോലിക്ക് പോയിക്കാണുമെന്നുമാണ് അമ്മാമ ഷീല കരുതിയത്. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്‍ ലൈജുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഞെട്ടിക്കുന്ന വാക്കുകളായിരുന്നു മറുതലയ്ക്കല്‍- ''നിങ്ങളുടെ മകളെ ഞാന്‍ കൊന്നു.'' 

ചാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാര്യങ്ങള്‍ പുറത്തറിഞ്ഞത് ഇങ്ങനെയാണ്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്ക് രാത്രി വൈകി കൊലപാതകത്തിലെന്നാണ് പൊലീസ് കരുതുന്നത്. ചൊവ്വാഴ്ച രാത്രി നടന്നെന്ന് കരുതുന്ന കൊലപാതകം ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് പുറത്തറിയുന്നത്. വീട്ടിലുണ്ടായിരുന്ന എട്ടുവയസ്സുകാരന്‍ മകന്‍ ആരോണ്‍ പൂട്ടിക്കിടന്നിരുന്ന കിടപ്പുമുറിക്കു മുമ്പില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും തുറക്കാതായതോടെ, തച്ചുടപറമ്പിലുള്ള അമ്മാമ്മ ഷീലയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ഫോണിലൂടെയുള്ള ലൈജുവിന്റെ മറുപടി കേട്ട് ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ പാഞ്ഞെത്തി. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് ജീവനറ്റു കിടക്കുന്ന സൗമ്യയെ കണ്ടത്. ലൈജുവും പരുക്കേറ്റ നിലയില്‍ ആയിരുന്നു. ഷീലയുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷമാകാം ലൈജു കൈമുറിച്ചതെന്നാണ് പൊലീസ് കരുതുന്നത്.  

കത്തികൊണ്ട് കഴുത്തില്‍ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവില്‍നിന്ന് രകതംവാര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യക്കു ശ്രമിച്ച ലൈജുവിനെ ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രി ഐസി.യു.വില്‍നിന്നും നീരീക്ഷണമുറിയിലേക്ക് മാറ്റി. പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ലൈജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

സൗമ്യയും ലൈജുവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ വിവരം. കഴിഞ്ഞ ശനിയാഴ്ച ലൈജുവിന്റെ സഹോദരന്റെ വീട്ടില്‍ വിവാഹമുണ്ടായിരുന്നു. ലൈജു ഇതിനു പോയില്ല. എന്നാല്‍, സൗമ്യ പോകുന്നതിന് തയ്യാറായി നിന്നിരുന്നു. ഇതു കണ്ട ലൈജു സൗമ്യയെ വഴക്കുപറഞ്ഞ് പിന്തിരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും നടന്നു. 

പതിനൊന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അമേരിക്കയില്‍ ജോലിയായിരുന്ന ലൈജു ജോലി നിര്‍ത്തി നാട്ടിലെത്തിയാണ് കൊരട്ടി കിന്‍ഫ്രാപാര്‍ക്കില്‍ ജോലിക്കു കയറിയത്. ഈ ജോലിക്കും ലൈജു കൃത്യമായി പോയിരുന്നില്ല. ഇങ്ങനെ ജോലി നഷ്ടപ്പെടുത്തുന്നതില്‍ സൗമ്യക്ക് എതിര്‍പ്പുണ്ടായിരുന്നു.

മൂന്നുമുറികളാണ് കൊലപാതകം നടന്ന വീട്ടിലുള്ളത്. സംഭവദിവസം സൗമ്യയും മകന്‍ ആരോണും ഒന്നിച്ച് ഒരു മുറിയിലാണ് കിടന്നത്. ലൈജു തൊട്ടടുത്ത മുറിയിലും. രാതി 11 മണിക്ക് ശേഷമാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുള്ളത്. ലൈജു കിടന്ന മുറിയിലാണ് സൗമ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com