കാണുന്നത് അതിവൈകാരിക ആക്രോശങ്ങള്‍; ഇവര്‍ മാധ്യമപ്രവര്‍ത്തനത്തെ അപഹാസ്യമാക്കുന്നു: എം സ്വരാജ്

തിരഞ്ഞെടുപ്പ് ദിവസം ദുഷ്ടലാക്കോടെ കെവിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ചു കൊണ്ട് പോളിങ്ങിനെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയാണത്
കാണുന്നത് അതിവൈകാരിക ആക്രോശങ്ങള്‍; ഇവര്‍ മാധ്യമപ്രവര്‍ത്തനത്തെ അപഹാസ്യമാക്കുന്നു: എം സ്വരാജ്

കൊച്ചി: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംഎല്‍എ എം. സ്വരാജ്. നാം കാണുന്ന മാധ്യമങ്ങളുടെ വിമര്‍ശനങ്ങളിലേറെയും അതിവൈകാരിക ആക്രോശങ്ങളാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച പോലെ ഉറഞ്ഞു തുള്ളിയും ആക്രോശിച്ചു അലറി വിളിച്ചം എന്തു ധര്‍മമാണ് ഇവര്‍ നിര്‍വഹിക്കുന്നത് . അന്തസായും വസ്തുതാപരമായും വിമര്‍ശനമുന്നയിക്കാനും തര്‍ക്കിക്കാനും എന്താണ് തടസമെന്നും സ്വരാജ്  ചോദിക്കുന്നു.


വിചാരണ നടത്തുകയും , തീര്‍പ്പ് കല്‍പിക്കുകയും, രാജിവെക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം ഉദാത്തമാണെന്ന് ഇക്കൂട്ടര്‍ കരുതുന്നുണ്ടാവുമോ ഇവര്‍ മാധ്യമ പ്രവര്‍ത്തനത്തെ തന്നെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നത്.ഇത്തരം കോപ്രായങ്ങള്‍ക്കെതിരായ വിധിയെഴുത്തുകൂടിയാണ് ചെങ്ങന്നൂരിലേത്. തിരഞ്ഞെടുപ്പ് ദിവസം ദുഷ്ടലാക്കോടെ കെവിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ചു കൊണ്ട് പോളിങ്ങിനെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയാണത്. കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നീചമായ ജാതീയതയാണ്. ഒരു കുടുംബത്തിന്റെ ഹീനമായജാതിബോധം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നത്തെ തുറന്ന് കാണിക്കുന്നതിന് പകരം മുഖ്യ പ്രതിയുടെ രാഷ്ട്രീയം മൂടിവെച്ച് ഒരു ബന്ധുവായ കൂട്ടുപ്രതിയുടെ സംഘടനാ ബന്ധം പര്‍വതീകരിച്ച് ആഘോഷിക്കുന്നവരുടെ ദുഷ്ട ബുദ്ധി കയ്യിലിരിക്കട്ടെ എന്നു തന്നെയാണ് ചെങ്ങന്നൂര്‍ വിധിച്ചതെന്ന് എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഏതൊരു മുന്നണിയും മോഹിക്കുന്ന ഉജ്ജ്വലമായ വിജയമാണ് ചെങ്ങന്നൂരില്‍ LDF നേടിയത്. സ.സജി ചെറിയാനെ സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു.
നുണ മഴയായി പെയ്യുന്ന കാലത്തും നേര് തിരിച്ചറിഞ്ഞ ചെങ്ങന്നൂരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

പരമ്പരാഗത വലതുപക്ഷ ശക്തികേന്ദ്രമായ ചെങ്ങന്നൂരില്‍ മുമ്പ് അപൂര്‍വമായി മാത്രമാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്. കേരളീയ സമൂഹത്തില്‍ ദൃഢമാവുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്ങന്നൂര്‍.ഒരു വിജയമോ പരാജയമോ ഒന്നിന്റെയും അവസാനമല്ല. ഒരു തിരഞ്ഞെടുപ്പ് വിജയം വിജയിച്ചവര്‍ക്ക് നല്‍കുന്നത് ആഹ്ലാദം മാത്രമല്ല ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ് . കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം കൂടിയാണത്. വിജയം വിജയിക്കുന്നവരെ കൂടുതല്‍ വിനയാന്വിതരാക്കുകയാണ് വേണ്ടത്. പരാജയപ്പെട്ടവര്‍ക്കും ചില പാഠങ്ങളും ഉത്തരവാദിത്വങ്ങളും തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നുണ്ട്. കാണേണ്ടവര്‍ കാണുകയും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുകയും ചെയ്യട്ടെ.

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പുറത്തു വരുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണ്.

ചെങ്ങന്നൂരിന് മുമ്പ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടാണ് തൊട്ടു മുന്‍തവണ ലഭിച്ചതിനേക്കാള്‍ കൂടുതലായി LDF നേടിയത്. വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ പതിനായിരത്തോളം വോട്ട് കൂടുതല്‍ നേടാന്‍ LDF ന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലും ഘഉഎ ന് തിളക്കമാര്‍ന്ന മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. ഇതെല്ലാം ഇടതു സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ തെളിവാണ്. ഇന്ത്യന്‍ മതനിരപേക്ഷത അക്രമിക്കപ്പെടുമ്പോള്‍ ഉള്ള ശക്തി ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നതും ജനങ്ങള്‍ ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കാരണമായിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സര്‍ക്കാരാണിത് . 
2 വര്‍ഷത്തിനിടയില്‍ PSC വഴി ജോലി ലഭിച്ച യുവജനങ്ങളുടെ എണ്ണവും പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണവും റെക്കോഡാണ്. വിദ്യാഭ്യാസ വായ്പാ കുടിശിഖ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നീക്കിവെച്ചത് 900 കോടി രൂപയാണ്. നമ്മുടെ നാട്ടില്‍ ഇതുവരെ ഇങ്ങനെയൊന്നും ചിന്തിക്കാനാവുമായിരുന്നില്ല. മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുകള്‍ പുന:സ്ഥാപിച്ചതും വര്‍ദ്ധിപ്പിച്ചതും കുടിശിഖ സഹിതം വീട്ടിലെത്തിച്ചതും ഈ സര്‍ക്കാരാണ്.

ഇന്ത്യയിലാദ്യമായി സമ്പൂര്‍ണമായി വൈദ്യുതീകരിച്ച സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് ഇക്കാലയളവിലാണ്. വൈദ്യുതിയില്ലാത്ത ഒരു വീടുപോലുമില്ലാത്ത ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയത് ചരിത്ര നേട്ടമാണ്. സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളം മാറിയതും 2 വര്‍ഷത്തെ ഇടതുഭരണത്തിലാണ്. അങ്ങനെ എല്ലാ വീട്ടിലും കക്കൂസുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായും നമ്മള്‍ മാറി. പ്രധാനമന്ത്രിയുടെ നാട്ടില്‍ പോലും ഇതൊക്കെ ഇപ്പോഴും സ്വപ്നം മാത്രമാണ്. 
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതും സ്‌കൂള്‍ തുറക്കും മുമ്പ് പാഠപുസ്തകം അച്ചടി പൂര്‍ത്തിയാക്കിയതും യൂണിഫോം സൗജന്യമാക്കിയതും ഈ സര്‍ക്കാരാണ്. ആര്‍ദ്രം , ലൈഫ് , തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റുന്ന മിഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു .
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണവും കേരളത്തിന്റെ മുന്നേറ്റവും ജനങ്ങള്‍ക്ക് സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യാനാവും.

ഈ സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോവണമെന്നത് സാധാരണക്കാരായ കേരളീയരുടെ ആവശ്യമാണ്. ആഗ്രഹമാണ്. സംസ്ഥാന ഭരണത്തിന്റെ മികവ് രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് ആദരിക്കപ്പെട്ടതും ഇക്കാലത്താണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള 'ടെലി സുര്‍' എന്ന ടെലിവിഷന്‍ ചാനല്‍ LDF സര്‍ക്കാരിന്റെ ഭരണ നടപടികളെ വിശേഷിപ്പിച്ചത് 'ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മഹത്തായ മാതൃക ' എന്നാണ്. ബിട്ടനിലെ ഗാര്‍ഡിയന്‍ ദിനപ്പത്രം , ബിബിസി ചാനല്‍ , അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം , ദക്ഷിണാഫ്രിക്കയിലെയും ഫ്രാന്‍സിലെയും ദിനപ്പത്രങ്ങളൊക്കെ കേരളത്തിലെ നേട്ടങ്ങളെ ശ്ലാഘിച്ചുകൊണ്ട് വാര്‍ത്തകളെഴുതിയത് അപൂര്‍വാനുഭവമാണ്.

കേരളത്തിലെ മാധ്യമങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു കൊണ്ട് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇടതു സര്‍ക്കാരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ ശരിയായ ദിശയിലേക്ക് നയിക്കും. മാധ്യമങ്ങള്‍ക്കതിന് ബാധ്യതയുമുണ്ട്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ അത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ഏതെങ്കിലും മാധ്യമം വിമര്‍ശനമുന്നയിച്ചിട്ടുണ്ടോ ?

സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പുതിയ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, നടപ്പിലാക്കുന്ന പദ്ധതികളുടെ പോരായ്മകള്‍, ഭരണ നടപടികള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ തുടങ്ങി സാമൂഹ്യ ഉത്തരവാദിത്വമുള്ള വിമര്‍ശനങ്ങള്‍ക്ക് പൊതുവെ മാധ്യമങ്ങള്‍ മുതിരാറുണ്ടോ ?

നാം കാണുന്ന മാധ്യമങ്ങളുടെ വിമര്‍ശനങ്ങളിലേറെയും 'അതിവൈകാരിക ആക്രോശങ്ങളാണ് '. കമ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച പോലെ ഉറഞ്ഞു തുള്ളിയും ആക്രോശിച്ചുീ അലറി വിളിച്ചം എന്തു ധര്‍മമാണ് ഇവര്‍ നിര്‍വഹിക്കുന്നത് ?. അന്തസായും വസ്തുതാപരമായും വിമര്‍ശനമുന്നയിക്കാനും തര്‍ക്കിക്കാനും എന്താണ് തടസം ?
വിചാരണ നടത്തുകയും , തീര്‍പ്പ് കല്‍പിക്കുകയും, രാജിവെക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം ഉദാത്തമാണെന്ന് ഇക്കൂട്ടര്‍ കരുതുന്നുണ്ടാവുമോ ? ഇവര്‍ മാധ്യമ പ്രവര്‍ത്തനത്തെ തന്നെ അപഹാസ്യമാക്കുകയാണ് ചെയ്യുന്നത്.

ഇത്തരം കോപ്രായങ്ങള്‍ക്കെതിരായ വിധിയെഴുത്തുകൂടിയാണ് ചെങ്ങന്നൂരിലേത്. തിരഞ്ഞെടുപ്പ് ദിവസം ദുഷ്ടലാക്കോടെ കെവിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ചു കൊണ്ട് പോളിങ്ങിനെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയാണത്. കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നീചമായ ജാതീയതയാണ്. ഒരു കുടുംബത്തിന്റെ 
ഹീനമായജാതിബോധം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നത്തെ തുറന്ന് കാണിക്കുന്നതിന് പകരം മുഖ്യ പ്രതിയുടെ രാഷ്ട്രീയം മൂടിവെച്ച് ഒരു ബന്ധുവായ കൂട്ടുപ്രതിയുടെ സംഘടനാ ബന്ധം പര്‍വതീകരിച്ച് ആഘോഷിക്കുന്നവരുടെ
ദുഷ്ട ബുദ്ധി കയ്യിലിരിക്കട്ടെ എന്നു തന്നെയാണ് ചെങ്ങന്നൂര്‍ വിധിച്ചത്.

ജാതീയതയെ തകര്‍ക്കാന്‍ ഭരണ നടപടി തന്നെ സ്വീകരിച്ച ഒരു സര്‍ക്കാരാണിതെന്ന് അത്ര വേഗം മറക്കാനാവുമോ ?

ഇത് കേരളമാണെന്ന് ആരും മറന്നു പോവരുത്. കൊടുങ്കാറ്റ് മുതല്‍ വൈറസ് വരെ ഇടത് വിരുദ്ധ അക്രമണത്തിന്റെ ആയുധങ്ങളായി മാത്രം ഉപയോഗിക്കുന്നവര്‍ എത്ര അത്യദ്ധ്വാനം ചെയ്താലും ,
ജനം .. ജനം .. എന്ന് ആര്‍ത്തുവിളിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ ചിത്തഭ്രമത്തെ ജനങ്ങളുടെ കണക്കിലെഴുതാന്‍ ശ്രമിച്ചാലും അവസരം കിട്ടുമ്പോഴെല്ലാം നിങ്ങള്‍ പറയുന്ന 'ആ ജനം' ഞങ്ങളല്ല എന്ന് കേരളീയര്‍ വിളിച്ചു പറയുക തന്നെ ചെയ്യും. ജനങ്ങളുടെ സ്പന്ദനം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂലധനം മതിയാവില്ല .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com