ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുത്; ഭീഷണിയുമായി ഹിന്ദുസംഘടനകള്‍

ശബരിമല നട തിങ്കളാഴ്ച തുറക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമ പ്രവര്‍ത്തകരെ അയക്കരുതെന്ന് ഹിന്ദു സംഘടനകള്‍
ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുത്; ഭീഷണിയുമായി ഹിന്ദുസംഘടനകള്‍

കോട്ടയം: ശബരിമല നട തിങ്കളാഴ്ച തുറക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമ പ്രവര്‍ത്തകരെ അയക്കരുതെന്ന് ഹിന്ദു സംഘടനകള്‍. 
മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി. 

റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍  ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പ്രകോപനപരമായ നിലപാടുകള്‍ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു. 

യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിന് എതിരാണെന്നും ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള അയ്യപ്പഭക്തര്‍ സമരത്തിന്റെ പാതയിലാണെന്നും കര്‍മ സമിതി അവകാശപ്പെടുന്നു. കോടതി വിധിക്ക് എതിരായുള്ള പുനഃപരിശോധന ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കാരിനിരിക്കെ ജനവികാരത്തെ മാനിക്കാതെ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം, കഴിഞ്ഞ തവണ മാസപൂജയ്ക്കായി അഞ്ച് ദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com