കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസംഗത്തിലൂടെ ബിജെപിയുടെ ചെമ്പ് തെളിഞ്ഞെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒറ്റപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. നീലവെളളത്തില്‍ വീണ കുറുക്കന്റെ അവസ്ഥയായിലായി. ബിജെപിയുടെ വലയില്‍ കോണ്‍ഗ്രസ് വീണിട്ടില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രഹസ്യ അജണ്ടയാണ് ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പിഎസ് ശ്രീധരന്‍പിള്ളയുടെ മനസ്സിലിരുപ്പ് കേവലം വ്യക്തിപരമല്ല ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്റെ അജണ്ടയാണ്. ശബരിമലയില്‍ വിശ്വാസത്തോടൊപ്പമല്ല രാഷ്ട്രീയത്തോടൊപ്പമാണെന്നത് പ്രസംഗത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ബിജെപിയുടെ താളത്തിന് തുള്ളുന്നവരല്ല തന്ത്രി കുടുംബമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ശ്രീധരൻപിള്ളയുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ രാഷ്ട്രീയ ലാഭത്തനായി ബിജെപി ഗൂഢാലോചന നടത്തിയൈന്നും സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകൾ.
ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള നടത്തിയ പ്രസംഗം പുറത്തുവന്നിരുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന് പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള് പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള് വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള് മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന് പിള്ള പറയുന്നു.
തുലാമാസ പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീധരന് പിള്ള പ്രസംഗത്തില്‍ പറയുന്നു. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു താന്‍ പറഞ്ഞതായും ശ്രീധരന് പിള്ള വ്യക്തമാക്കി.
ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചു. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്- ശ്രീധരൻ പിള്ള പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ