ശബരിമല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവര് തന്നില്‍ നിന്ന് നിയമോപദേശം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ളയുടെ വാദത്തിനെതിരെ തന്ത്രി. താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു ഈ വിഷയത്തില്‍ തന്ത്രിയുടെ പ്രതികരണം.
തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരന് പിള്ള പറഞ്ഞിരുന്നു. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചതെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു താന്‍ പറഞ്ഞതായും ശ്രീധരന് പിള്ള വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ ഈ പ്രസ്താവനയാണ് തന്ത്രി തള്ളിയത്.
ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചു. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്- ശ്രീധരൻ പിള്ള പറഞ്ഞു.
കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പിന്നീട് വിവാദമായത്. ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന് പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള് പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള് വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള് മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന് പിള്ള പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ