പത്തനംതിട്ട: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനം തന്നെയെന്ന് തന്ത്രി കണ്ഠര് രാജീവര്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാൻ അനുവാദം പൂജാരിക്കും പന്തളം കൊട്ടാരം പ്രതിനിധികൾക്കും മാത്രമാണെന്നും തന്ത്രി വ്യക്തമാക്കി. ആചാര ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ പരിഹാരക്രിയകൾ ചെയ്യുമെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ഇന്ന് രാവിലെയാണ് വല്‍സന്‍ തില്ലങ്കേരി ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാതെ പതിനെട്ടാംപടി കയറിയെന്ന ആക്ഷേപം ഉയർന്നത്. എന്നാൽ താൻ ആചാരം ലംഘിച്ചിട്ടില്ലെന്നും ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാംപടി കയറിയതെന്നുമാണ് തില്ലങ്കേരിയുടെ വിശദീകരണം. തില്ലങ്കേരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്തതാണെന്നും ഇതേക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പറഞ്ഞിരുന്നു.
ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇത് ഭക്തജനങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരാതെ സംരക്ഷിക്കപ്പെടണമെന്ന് വാതോരാതെ പറയുന്നവര്‍ തന്നെ അത്തരം ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും, ലംഘനം നടത്തുന്നതും വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അത് അവരു തന്നെ കാണേണ്ടതാണ്. ഒരു മനുഷ്യന്റെ വിശ്വാസത്തിന് അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കാതെ പോകണം എന്നത് അതത് ഭക്തജനങ്ങളുടെ അവകാശമാണ്. വല്‍സന്‍ തില്ലങ്കേരിയുടെ നടപടി പരിശോധിക്കുമെന്നും കെ പി ശങ്കര്‍ദാസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ