തിരുവനന്തപുരം: വൈദ്യുതി കണക്ഷന് രേഖകൾ കുറച്ച നടപടിക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് കണക്റ്റഡ് ലോഡിൽ മാറ്റമുണ്ടെങ്കിൽ അത് ക്രമപ്പെടുത്താനും ഉടമസ്ഥാവകാശത്തിൽ മാറ്റംവരുത്താനും അവസരം നൽകി വൈദ്യുതി ബോർഡ് ഉത്തരവ്. കണക്റ്റഡ് ലോഡിലെ മാറ്റം ഡിസംബർ 31വരെ സ്വയം വെളിപ്പെടുത്താം. ഇത് ക്രമീകരിക്കാൻ നിരവധി ഇളവുകൾ നൽകും. ക്രമീകരിക്കുന്ന സമയത്ത് അപേക്ഷ ഫീസ്, ടെസ്റ്റിങ് ഫീസ് എന്നിവ ഒഴിവാക്കും. അഡീഷനൽ സെക്യൂരിറ്റി ഡിപ്പോസിറ്റും വേണ്ട. കൂടുതൽ ലോഡ് ആവശ്യമായി വരികയോ വോൾട്ടേജ് നിലയിൽ മാറ്റംവേണ്ടിവരികയോ ചെയ്താൽ നെറ്റ്വർക്ക് സംവിധാന ശേഷി വർധിപ്പിക്കാനുള്ള ചെലവ് ഉപഭോക്താവ് വഹിക്കണം. ഒാരോ സാമ്പത്തികവർഷത്തെയും ആദ്യപാദത്തിൽ അധിക നിക്ഷേപത്തുക നൽകണമെങ്കിൽ അത് കൊടുക്കാൻ ഉപഭോക്താവ് ബാധ്യസ്ഥമായിരിക്കും.
ഉപഭോക്താവിന്റെ ഉടമസ്ഥാവകാശ മാറ്റത്തിനുള്ള നടപടികളും ലഘൂകരിക്കും. 10 രൂപ അപേക്ഷ ഫീസും 100 രൂപ പ്രോസസിങ് ചാർജുമാണ് ഉടമസ്ഥത മാറ്റാൻ നൽകേണ്ടത്. മുൻ ഉടമസ്ഥനിൽനിന്ന് വെള്ളപേപ്പറിൽ ഒപ്പിട്ട അനുമതിപത്രം ഇതോടൊപ്പം നൽകണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് പുതിയ ഉടമ നൽകണം. നിലവിലെ തുക ഉടമക്ക് മടക്കിനൽകേണ്ട സാഹചര്യം വന്നാൽ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം.തിരിച്ചറിയൽ കാർഡിെൻറയും ഉടമസ്ഥതയുടെയും രേഖകൾ നൽകണം. യഥാർഥ ഉടമ മരിച്ചാൽ വിൽപത്രം, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, നിയമപരമായ അനന്തരാവകാശ സർട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റിയിൽനിന്നുള്ള സർട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖ, മറ്റ് പിന്തുടർച്ചാവകാശ രേഖകൾ എന്നിവയിലേതെങ്കിലും ഒന്ന് ഉടമാസ്ഥാവകാശ മാറ്റത്തിന് ഹാജരാക്കണം. മരണ സർട്ടിഫിക്കറ്റും ഇതോടൊപ്പം ഹാജരാക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ