കോട്ടയം: കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എഎസ്എെയെ പിരിച്ചുവിട്ടു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എഎസ്ഐ ടിഎം ബിജുവിനെയാണ് പിരിച്ചുവിട്ടത്. സിവിൽ പൊലീസ് ഓഫീസറായ ഡ്രൈവര്‍ എംഎന്‍ അജയകുമാറിന്‍റെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങളാണ് റദ്ദാക്കിയത്. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്നാണ് ബിജുവടക്കമുള്ളവർ കോഴ വാങ്ങിയത്. 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരെയുള്ള കേസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിയെടുത്തത്.
ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടിഎം ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്.
വിഷയത്തിൽ ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പകരം പ്രതികളിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ