ആലപ്പുഴ: 'തന്നോടൊന്ന് ഫോൺ ചെയ്യാനല്ലേ പറഞ്ഞത്. ഇങ്ങോട്ട് ഓടിവരാൻ ഞാൻ പറഞ്ഞില്ലല്ലോ' എന്ന് കെ ആർ ഗൗരിയമ്മ. ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലെത്തിയ മന്ത്രി തോമസ് ഐസക്കിനോടായിരുന്നു ഗൗരിയമ്മയുടെ ശുണ്ഠി. ഗൗരിയമ്മയുടെ 'സ്വീകരണ'രീതി അറിയാമായിരുന്ന മന്ത്രി പതിവ് പുഞ്ചിരിയോടെ ഗൗരിയമ്മയുടെ അരികത്തിരുന്നു.
ഇന്നലെയാണ് മന്ത്രി തോമസ് ഐസക് ഗൗരിയമ്മയുടെ വസതിയിൽ സൗഹൃദ സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം ഗൗരിഅമ്മ സഹായി മുഖേന മന്ത്രിയെ വിളിച്ച് തന്നെയൊന്ന് ഫോണിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് മന്ത്രി ഗൗരിയമ്മയുടെ അരികത്തെത്തിയത്.
'ഇനിയെന്താണ് അടുത്ത യോഗം? ശുണ്ഠി തണുത്തപ്പോൾ ഗൗരിഅമ്മയുടെ അടുത്ത ചോദ്യമിതായിരുന്നു. 'ശബരിമലയെ കുറിച്ചു ജില്ലാ കമ്മിറ്റിയിൽ പാർട്ടി പ്രാസംഗികർക്ക് ക്ലാസുണ്ട്'- മന്ത്രി പറഞ്ഞു. എന്നാല്‍ അധികം വൈകേണ്ട, താൻ വേഗം ചെല്ല്... ഗൗരിയമ്മ മന്ത്രിയെ യാത്രയാക്കി. കൂടുതൽ കുശലം പറഞ്ഞു നിന്നാലുള്ള 'ഭവിഷ്യത്ത്' അറിയാമായിരുന്ന ധനമന്ത്രി ഗൗരിയമ്മയുടെ കരം ഗ്രഹിച്ച് യാത്ര പറഞ്ഞിറങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ