മുൻകൂർ ജാമ്യാപേക്ഷയുമായി ഡിവൈഎസ്പി ഹരികുമാർ ; യുവാവിനെ ആംബുലൻസിൽ വെച്ച് മദ്യം കുടിപ്പിച്ചെന്ന് സഹോദരി

സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു
മുൻകൂർ ജാമ്യാപേക്ഷയുമായി ഡിവൈഎസ്പി ഹരികുമാർ ; യുവാവിനെ ആംബുലൻസിൽ വെച്ച് മദ്യം കുടിപ്പിച്ചെന്ന് സഹോദരി

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുൻകൂർ ജാമ്യം നേടാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഹരികുമാർ കോടതിയിൽ മുൻകൂർ  ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ റോഡിലെ തർക്കത്തെ തുടർന്നാണ് ഡിവൈഎസ്പി ഹരികുമാർ യുവാവിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി കൊലപ്പെടുത്തിയത്. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തിന് ശേഷം ഹരികുമാർ ഒളിവിലാണ്. ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പോലീസിനു സാധിച്ചില്ല. ഹരികുമാർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ മധുരയിൽ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഇദ്ദേഹം ജാമ്യാപേക്ഷ നൽകിയത്. പ്രതിയായ ഹരികുമാർ മുങ്ങിയത് സർവീസ് റിവോൾവറും ഔദ്യോഗിക ഫോണുമായിട്ടാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 

സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 

തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്നിറങ്ങിയ ആംബുലന്‍സ് നേരേ പോയത് നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. പിന്നീട് ഇവിടെനിന്ന് ഏറെവൈകിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്.  ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു. പൊലീസിന് വീഴ്ച സംഭവിച്ചതായി എസ്ഐ സന്തോഷ് കുമാർ സമ്മതിക്കുകയും ചെയ്തിരുന്നു.

ആംബുലന്‍സിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി സ്‌റ്റേഷനിലേക്ക് പോയതെന്നാണ് പൊലീസുകാർ നൽകിയ വിശദീകരണം. സംഭവത്തിൽ ആംബുലന്‍സില്‍ യുവാവിനൊപ്പം കയറിയ രണ്ട് പൊലീസുകാര്‍ക്കെതിരെ  നടപടിയെടുത്തു. സിപിഒമാരായ സജീഷ് കുമാർ, ഷിബു എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഐജി മനോജ് എബ്രഹാം അറിയിച്ചു. 

അതിനിടെ ഡിവൈഎസ്പിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് മരിച്ച സനലിന്റെ കുടുംബം രംഗത്തെത്തി. ആംബുലൻസിൽ വെച്ച് പൊലീസുകാർ പരിക്കേറ്റു കിടക്കുന്ന സനലിനെക്കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചുവെന്ന് സനലിന്റെ സഹോദരി ആരോപിച്ചു. കേസ് ഐജി നേരിട്ട് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് പോയ വാഹനം പൊലീസുകാർ സ്റ്റേഷനിലേക്ക് വഴി തിരിച്ചുവിടാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ അനീഷും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com