തിരുവനന്തപുരം: ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനെ അറിയിച്ച മറുപടിയിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രി അഭിപ്രായം തേടിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ബോർഡ് തന്ത്രിയുടെ വിശദീകരണം ചോദിച്ചത്. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതി നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം നിഷേധിച്ചു.
കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞത്. തന്റെ നിര്‍ദേശപ്രകാരമാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ