കോഴിക്കോട് : ശബരിമല വിഷയത്തിൽ യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ച അഡ്വ. ശ്രീധരന്‍ പിള്ളയുടെ നടപടിയില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം. എം ടി രമേശ് ഉള്‍പ്പെടെ നാല് ജനറല്‍ സെക്രട്ടറിമാരാണ് ശ്രീധരന്‍പിള്ളയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തു വന്നത്. പൊലീസ് അറസ്റ്റിന് തയ്യാറായാല്‍ അത് നേരിടാനായിരുന്നു ഇവരുടെ നിലപാട്.
ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന് എം ടി രമേശ് വെല്ലുവിളിക്കുകയും ചെയ്തു. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപി രഥയാത്ര കടന്നുപോകും. പൊലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ. 16 ന് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും എംടി രമേശ് വ്യക്തമാക്കി.
അതേസമയം ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന എം ടി രമേശിന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തള്ളി. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്റെ പുറത്താണ്. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരിക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ നന്‍മണ്ടയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 505 (1) ബി വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.
ഇപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നുള്ളതു സംബന്ധിച്ച്, നമുക്കൊരു വര വരച്ചാല്‍ വരയിലൂടെ അതു കൊണ്ടുപോകാന്‍ സാധിക്കും. നമ്മള് ഒരു അജൻഡ മുന്നോട്ടുവച്ചു. ആ അജൻഡയ്ക്കു പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ടു രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നതു നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്ട്ടികളുമാണെന്നു ഞാന്‍ കരുതുകയാണ്. എന്നിങ്ങനെ പോകുന്നു ശ്രീധരൻപിള്ളയുടെ വിവാദപ്രസംഗം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ