തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധത്തില്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി കസ്റ്റഡിയിൽ. ഹരികുമാറിന് രക്ഷപെടാൻ കാര്‍ എത്തിച്ച് നല്‍കിയ അനൂപാണ് പിടിയിലായത്. ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകനാണ് അനൂപ്.
ഹരികുമാറിന് രക്ഷപെടാന്‍ കാര്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഡി.വൈ.എസ്.പിക്കും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രണ്ടാമതൊരാൾ കൂടി പൊലീസ് പിടിയിലായിരിക്കുന്നത്. തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമയായ സതീഷ് ഡിവൈഎസ്പിക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും ലോഡ്ജില്‍ എത്തിയിരുന്നതടക്കമുള്ള കാര്യങ്ങൾ സതീഷ് സമ്മതിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കാര്‍ ഡ്രൈവറെ ഏര്‍പ്പാടാക്കിയതും സതീഷാണ്.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി കീഴടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഏത് വിധേനയും അറസ്റ്റ് ചെയ്യാനുമാണ് ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ