മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശബരിമലയിലേക്ക് ; ഉന്നതാധികാര സമിതി അവലോകന യോഗം നാളെ

മണ്ഡലകാല പൂജകൾക്കായി നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമല സന്ദർശിച്ചേക്കും
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശബരിമലയിലേക്ക് ; ഉന്നതാധികാര സമിതി അവലോകന യോഗം നാളെ

തിരുവനന്തപുരം : മണ്ഡലകാല പൂജകൾക്കായി നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചേക്കും. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മുഖ്യമന്ത്രി ശബരിമലയിലെത്തുമെന്നാണ് റിപ്പോർട്ട്.   ഒരുക്കങ്ങൾ ഇഴയുന്നുവെന്ന വിമർശനങ്ങൾക്കിടെ ശബരിമല ഉന്നതാധികാര സമിതിയും മുഖ്യമന്ത്രിയും നാളെ അവലോകന യോഗങ്ങളും വിളിച്ചിട്ടുണ്ട്. 

ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ അവലോകനയോഗം നാളെ രാവിലെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗം ഉച്ചയ്ക്കു ശേഷമാണ്. പൊലീസ് ഉദ്യോഗസ്ഥരും വിവിധ സർക്കാർ വകുപ്പു മേധാവികളും ദേവസ്വം ബോർഡ് അധികൃതരും പങ്കെടുക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഉച്ചയ്ക്കു മൂന്നിനാണ് പമ്പ സന്ദർശിക്കുന്നത്. ശബരിമലയിൽ ഒരുക്കങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന  പരാതിയുടെ അടിസ്ഥാനത്തിലാണു സന്ദർശനം. അതിനിടെ നിലയ്ക്കലും പമ്പയിലും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റ പ്രോജക്ട്സിനു സർക്കാർ കർശന നിർദേശം നൽകി. ടാറ്റ പ്രോജക്ട്സിന്റെ ജോലി 70 % പൂർത്തിയായെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഈ മാസം തന്നെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കണമെന്നാണ് നിർദേശം.

മണ്ഡല–മകരവിളക്കു കാലത്ത് സുരക്ഷയ്ക്കായി 16,000 പൊലീസുകാരെയാണ് നിയോഗിക്കുക. 4 ഘട്ടമായി ശരാശരി 4000 പൊലീസുകാർ വീതം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ചുമതലയിലുണ്ടാകും. 15 ദിവസം കൂടുമ്പോൾ ഉദ്യോഗസ്ഥ സംഘങ്ങൾ മാറും. വനിതാ തീർഥാടകരുടെ സുരക്ഷയ്ക്കായി 60 എസ്ഐമാർ ഉൾപ്പെടെ 900 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. നാവിക, വ്യോമസേനകളുടെ സഹായത്തോടെ ആകാശനിരീക്ഷണം ഏർപ്പെടുത്തും. നിലയ്ക്കലിൽ ഹെലിപ്പാഡും സജ്ജമാക്കാനാണ് തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com