കായംകുളം: സഭാ തര്‍ക്കംമൂലം വൈദികന്റെ മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കളുടെ കാത്തിരിപ്പ് പത്തുദിവസം കഴിയുന്നു. കറ്റാനം കട്ടച്ചിറ പള്ളിളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്കരിക്കാനാവാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിടിവാശിയാണ് സംസ്കാരം നീളാന്‍ കാരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാത്തുക്കുട്ടി മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് നൽകി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പിൽ വ്യക്തതയില്ലാത്തതിനാൽ പള്ളി ഇരുപക്ഷത്തിനും നൽകാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോൽ യാക്കോബായക്കാരനായ ട്രസ്റ്റിയിൽനിന്ന് ഏറ്റ വാങ്ങിയിട്ടുമില്ല.
ഇടവകയിലെ സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച് കോടതി കൃത്യമായ നിർവചനം നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. യാക്കോബായക്കാർ മരിച്ചാൽ പള്ളിയിൽ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നിൽവച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്കാരച്ചടങ്ങുകൾ വിധിക്കുശേഷം നടത്തിയത്. കുരിശടിയിലെ ശുശ്രൂഷക്കുശേഷം പൗത്രൻ ഫാ. ജോർജി ജോണിനെ സഭവേഷത്തോടെ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഒാർത്തഡോക്സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ചർച്ചകളിൽ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീ. അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികിൽ ഇറക്കിവച്ച മൃതദേഹം രാത്രി 7.30ഒാടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടുപോകേണ്ടിവന്നു. സഹായത്തിനായി രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണതലങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടുമണിക്കൂർ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് മുതൽ പാർലമെന്റ് അംഗങ്ങൾ വരെയുള്ളവരെല്ലാം കണ്ടില്ലെന്ന് നടിച്ചതായി യാക്കോബായ നേതൃത്വം ആരോപിക്കുന്നു.
അപ്പച്ചന്റെ താൽപര്യപ്രകാരമാണ് വൈദികജീവിതം തെരഞ്ഞെടുത്തതെന്നും സഭാവേഷത്തോടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കണമെന്നത് അദ്ദേഹത്തിൻറ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നുവെന്നും ഫാ. ജോർജി ജോൺ പറയുന്നു. ഇൗ സാഹചര്യത്തിൽ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയിൽ അവസാനപിടി മണ്ണ് വാരിയിടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈദികവേഷത്തോടെ അത് ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരണമെന്നാണ് ആവശ്യപ്പെടാനുള്ളത്. മാത്തുക്കുട്ടിയുടെകൂടി ശ്രമഫലമായി ഉയർന്ന പള്ളി സെമിത്തേരിയിൽ സ്വസ്ഥമായി അടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് തർക്കങ്ങളിൽ തടയപ്പെട്ടതെന്നും ഫാ. ജോർജി ജോൺ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ