യുവതീ പ്രവേശനത്തില്‍ നിയമ യുദ്ധം തുടരും, പുനപ്പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു
യുവതീ പ്രവേശനത്തില്‍ നിയമ യുദ്ധം തുടരും, പുനപ്പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 50 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. സമീപകാലത്ത് ഒരു കേസില്‍ ഇത്രയധികം പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത് ആദ്യമാണ്. കോടതി പരിഗണിക്കുന്നതിനു മുമ്പായി അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് ഹര്‍ജിയുമായി എത്തിയതോടെയാണ് പുനപ്പരിശോധനാ ഹര്‍ജികളുടെ എണ്ണം അന്‍പതായത്. അവസാനം വന്ന ഹര്‍ജിയൊഴികെയുള്ള 49 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയിലെ കീഴ് വഴക്കം. ശബരിമല കേസില്‍ വിധി പറഞ്ഞ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമരിച്ചതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്തി. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെ്ഞ്ചിലെ മറ്റു ജഡ്ജിമാര്‍. ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പു വിധിയോടെയായിരുന്നു യുവതീപ്രവേശനം അനുവദിച്ച് ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

ചേംബറിലാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത് എന്നതിനാല്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായില്ല. എഴുതി നല്‍കിയ വാദങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. 

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 30 സംഘടനകളും ഹര്‍ജി നല്‍കി.

മൂന്നു സാഹചര്യങ്ങളിലാണ് പ്രധാനമായും കോടതി പുനപ്പരിശോധനാ ഹര്‍ജികള്‍ അനുവദിക്കുക. ഒന്ന് വിധിയില്‍ ഗുരുതരമായ പിഴവുണ്ടായിരിക്കുക, രണ്ട് നേരത്തെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്ന നിര്‍ണായകമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുക, മൂന്ന് ഗൗരവപ്പെട്ട മറ്റു കാര്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com