യുവതീ പ്രവേശനത്തിനു സ്റ്റേ ഇല്ലെന്നു വീണ്ടും സുപ്രിം കോടതി; കേസ് ജനുവരി 22ന് മുമ്പു പരിഗണിക്കില്ല

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി വീണ്ടും തള്ളി
യുവതീ പ്രവേശനത്തിനു സ്റ്റേ ഇല്ലെന്നു വീണ്ടും സുപ്രിം കോടതി; കേസ് ജനുവരി 22ന് മുമ്പു പരിഗണിക്കില്ല


ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി വീണ്ടും തള്ളി. ജനുവരി 22നു മുമ്പ് കേസ് പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഇന്നു രാവിലെ ഇക്കാര്യം മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് നിലപാടു വ്യക്തമാക്കിയത്.

ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മയ്ക്കു വേണ്ടി റിട്ട് ഹര്‍ജിയും റിവ്യൂ ഹര്‍ജിയും ഫയല്‍ ചെയ്ത അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ് രാവിലെ ശബരിമല കേസ് മെന്‍ഷന്‍ ചെയ്തത്. യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാനാണ് കോടതി മാറ്റിയിട്ടുള്ളത്. അതുവരെ വിധി നടപ്പാക്കുന്നതു തടയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ജനുവരി 22ന് മുമ്പ് ശബരിമല കേസി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

യുവതീ പ്രവേശനത്തെ ചോദ്യം ചെയ്ത് 50 റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്നലെ ഇവ ചേംബറില്‍ പരിഗണിച്ച ഭരണഘടനാ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എ്ന്നാല്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കു സ്റ്റേ ഇല്ലെന്ന്  ഇന്നലെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com